ആന്റണിയുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി
Sunday, April 26, 2015 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന ബാര്‍ കോഴ ആരോപണങ്ങളും അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അം ഗം എ.കെ. ആന്റണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ എ.കെ. ആന്റണിയുടെ ജഗതിയിലെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയത്. ചര്‍ച്ച അരമണിക്കൂറോളം നീണ്ടുനിന്നു.

മുന്നണി വിടുമെന്ന് അഭ്യൂഹമുള്ള എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍- യുവും യുഡിഎഫും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് എ.കെ. ആന്റണിയോട് ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചതായാണു സൂചന. ബാര്‍ കോഴയുമായി ബന്ധപ്പെട്ടു എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ ഉയര്‍ന്ന ആരോപണങ്ങളും സജീവമായ ചര്‍ച്ചാവിഷയമായി. തെളിവില്ലാത്ത ആരോപണത്തിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവയ്ക്കേണ്ടതില്ലെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.


നേതൃമാറ്റമെന്ന ആവശ്യം ഇപ്പോള്‍ സജീവമാകാനുള്ള രാഷ്ട്രീയ കാരണങ്ങളും വിശദീകരിച്ചു. യുഡിഎഫിലെ പ്രധാന ഘടകകക്ഷികളാരും നേതൃമാറ്റ വാദം ഉയര്‍ത്തുന്നവരെ പിന്തുണയ്ക്കില്ലെന്ന സന്ദേശവും ഉമ്മന്‍ ചാണ്ടി, ആന്റണിയെ അറിയിച്ചതായാണു വിവരം. നേതൃമാറ്റം വേണമെന്ന് ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ്- പി.സി. ജോര്‍ജ് വിഷയവും ചര്‍ച്ചാവിഷയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.