ബാര്‍ കോഴ: തെളിവു ലഭിച്ചാല്‍ നടപടിയെന്നു സുധീരന്‍
ബാര്‍ കോഴ: തെളിവു ലഭിച്ചാല്‍ നടപടിയെന്നു സുധീരന്‍
Saturday, April 25, 2015 12:16 AM IST
കോഴിക്കോട്: ബാര്‍ കോഴ അന്വേഷണത്തില്‍ എന്തെങ്കിലും തെളിവു കണ്െടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ആരെങ്കിലും വിളിച്ചുപറയുന്നതു കേട്ട് ആരെയും ബലിയാടാക്കില്ല. തെളിവുണ്െടങ്കില്‍ നടപടി സ്വീകരിക്കും. വിശ്വസനീയമായ ഒരു തെളിവും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാവില്ല. സ്വതന്ത്രമായ അന്വേഷണമാണു കേരളം പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച കേളപ്പജി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

ഘട്ടംഘട്ടമായി മദ്യോപഭോഗം കുറച്ചു കൊണ്ടുവരുകയെന്നതു തന്നെയാണു യുഡിഎഫിന്റെ നിലപാട്. ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ കുറ്റം തെളിഞ്ഞാല്‍ നിയമപരമായി മാത്രല്ല രാഷ്ട്രീയമായും നടപടിയുണ്ടാവുമെന്ന്് സുധീരന്‍ ഓര്‍മിപ്പിച്ചു. മദ്യനയത്തെ തകര്‍ക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരേ നിയമപോരാട്ടം ശക്തിപ്പെടുത്തേണ്ടിവരും.വലിയ ലോബിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബാറുകള്‍ക്കെതിരേ ഇപ്പോള്‍ വന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയതിനുശേഷം മദ്യോപഭോഗം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മാധ്യമങ്ങളടക്കം നല്ല വശങ്ങള്‍ കാണാതെയുള്ള പ്രചാരണമാണു നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.


പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടു ബാലകൃഷ്ണപിള്ള കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് കെപിസിസിക്കു മുന്നില്‍ സമര്‍പ്പിച്ചുവെന്ന ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു സുധീരന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.