മന്ത്രിയുടെ നിലപാട് തള്ളി ഡിപിഐ
Saturday, April 25, 2015 12:12 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവിനു കാരണം സോഫ്റ്റ്വെയര്‍ തകരാറെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ഡിപിഐ തള്ളി. മൂല്യനിര്‍ണയ ക്യാമ്പിലുണ്ടായ അപാകതകളാണു ഫലപ്രഖ്യാപനത്തില്‍ പിഴവുകള്‍ വരാന്‍ ഇടയാക്കിയതെന്നു ഡിപിഐ ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നു ഡേറ്റാ എന്‍ട്രി ചെയ്തപ്പോഴുണ്ടായ അപാകതകളാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കിയത്. ഇതുസംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിനു കൈമാറുമെന്നും സാങ്കേതിക തകരാറുകള്‍ കൂടി ഇതോടൊപ്പം പരിശോധിക്കുമെന്നും ഡിപിഐ അറിയിച്ചു.

സോഫ്റ്റ്വെയറിലെ പ്രശ്നങ്ങളാണു ഫലപ്രഖ്യാപനത്തില്‍ അപാകതകള്‍ ഉണ്ടാകാന്‍ കാരണമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചിരുന്നത്. ഈ നിലപാടില്‍ നിന്നു വ്യത്യസ്തമാണു ഡിപിഐയുടെ ഇന്നലത്തെ അഭിപ്രായം.

അതിനിടെ, പ്രഖ്യാപിച്ച ഫലത്തിലുണ്ടായ അപാകതകള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണു പരീക്ഷാഭവന്‍. ഇതിന്റെ ഭാഗമായി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നുള്ള മാര്‍ക്കുകള്‍ ഒത്തുനോക്കുന്ന ജോലിയാണ് ഇപ്പോള്‍ പരീക്ഷാഭവനില്‍ നടക്കുന്നത്.


ഇതോടൊപ്പം നിലവിലുള്ള മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്കുകൂടി ചേര്‍ക്കുന്ന ജോലിയും പുരോഗമിക്കുന്നു. പ്രസിദ്ധീകരിച്ച പരീക്ഷാഫലം ഏറെ വിവാദമായ പശ്ചാത്തലത്തില്‍ പുതുക്കിയ പരീക്ഷാഫലം തിടുക്കപ്പെട്ടു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്െടന്ന നിര്‍ദേശമാണു വിദ്യാഭ്യാസ വകുപ്പില്‍ നിന്നു നല്കിയിട്ടുള്ളത്.

ഫലപ്രഖ്യാപനത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. മ ന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് മുമ്പ് അവധിയില്‍ പോയി തിരികെയെത്തിയ ഡിപിഐ ഇപ്പോള്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സെക്രട്ടറി ബിശ്വാസ് മേത്ത സ്ഥാനമൊഴിഞ്ഞതു ദിവസങ്ങള്‍ മുമ്പു മാത്രമാണ്. എന്നാല്‍, മേത്തയുടെ സ്ഥാനമൊഴിയല്‍ പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടല്ലെന്നു വകുപ്പ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.