കാരുണ്യ ചികിത്സാസഹായം 700 കോടി രൂപ കവിഞ്ഞു
Saturday, April 25, 2015 12:25 AM IST
തിരുവനന്തപുരം: കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ചികിത്സാ ധനസഹായം 700 കോടി രൂപ കവിഞ്ഞതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന 19-ാമത് സംസ്ഥാനതല സമിതി യോഗം 3,736 പേര്‍ക്ക് 49.14 കോടിരൂപയുടെ സഹായം നല്‍കാന്‍ അനുമതി നല്‍കി. 26,902 പേര്‍ക്ക് ഒറ്റത്തവണ ചികിത്സാസഹായമായി 9.54 കോടി രൂപയും അനുവദിച്ചു. ഇതോടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 86,876 ആയും ചികിത്സാസഹായം 701.25 കോടിരൂപയായും ഉയര്‍ന്നു.

മണ്ണാര്‍ക്കാട്, റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളില്‍ സൌജന്യ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിനു യോഗം ധനാനുമതി നല്‍കി.

എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സൌജന്യ ഡയാലിസിസ് സെന്ററുകള്‍ തുടങ്ങുന്നതിനു കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നു ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുപുറമെ 27 ജില്ലാ, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകള്‍ സജ്ജീകരിക്കാന്‍ അനുമതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ðകോളജില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആലപ്പുഴയില്‍ പണി പൂര്‍ത്തിയായി. മറ്റ് ആശുപത്രികളില്‍ സജ്ജീകരണം നടന്നുവരുന്നു.


ഡയാലിസിസ് സൌകര്യമുള്ള 31 സ്വകാര്യ ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. അവയില്‍ 27 എണ്ണം പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനകം 1,057 ഹീമോഫീലിയ രോഗികള്‍ക്ക് 21.14 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചതായും മന്ത്രി മാണി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.