രാജ്യസഭ: വോട്ടിനായി ആര്‍എസ്പിയെയും ജനതാദളിനെയും വി.എസ് വിളിച്ചെന്നു സി. ദിവാകരന്‍
രാജ്യസഭ: വോട്ടിനായി ആര്‍എസ്പിയെയും ജനതാദളിനെയും വി.എസ് വിളിച്ചെന്നു സി. ദിവാകരന്‍
Tuesday, April 21, 2015 12:04 AM IST
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ആര്‍എസ്പി, ജനതാദള്‍-യു നേതാക്കളുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ബന്ധപ്പെട്ടിരുന്നതായി സിപിഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍. രാജ്യസഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുന്‍പു സിപിഐ സ്ഥാനാര്‍ഥി കെ. രാജനോടൊപ്പം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ വസതിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ദിവാകരന്‍.

ഇരു പാര്‍ട്ടികളും അനുകൂലമായി വോട്ട് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വി.എസ് തന്നോടു പറഞ്ഞു. ഇരു പാര്‍ട്ടികളും ഇപ്പോള്‍ യുഡിഎഫ് നേതൃത്വവുമായി അകന്നു നില്‍ക്കുകയാണെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വി.എസ്. അച്യുതാനന്ദന്‍ ആര്‍എസ്പിയും ജനതാദളുമായി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചു ചര്‍ച്ച നടത്തിയതിനെക്കുറിച്ചു തനിക്കറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.


ഇതിനെ വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായമായി കണ്ടാല്‍ മതിയെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ അഭിപ്രായം. അദ്ദേഹം പലപ്പോഴും സ്വന്തം അഭിപ്രായം പറയാറുണ്െടന്നും ബാലന്‍ പറഞ്ഞു.

യുഡിഎഫിന്റെ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നു രാജ്യസഭാ വോട്ട് രേഖപ്പെടുത്തിയശേഷം കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന യുഡിഎഫ് സംവിധാനം ഇപ്പോള്‍ യൂട്ടിലൈസേഷന്‍ ഡെമോക്രസി ഫോര്‍ ഫ്രോഡ് എന്നായി മാറിയിരിക്കുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്തു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതു വോട്ടെണ്ണുമ്പോള്‍ മനസിലാകുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.