ഐവര്‍ സംഘം ഇനി ഉപരിപഠനത്തിന്
ഐവര്‍ സംഘം ഇനി ഉപരിപഠനത്തിന്
Tuesday, April 21, 2015 12:29 AM IST
കരുനാഗപ്പള്ളി: ഒന്നായി പിറന്ന് ഒന്നായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ ഐവര്‍ സംഘം ഉപരിപഠനത്തിലും ഇനി ഒന്നായി തന്നെ. ഇക്കഴിഞ്ഞ് എസ്എസ്എല്‍സി പരീക്ഷയില്‍ അഞ്ചു പേരും ഉപരിപഠനത്തിന് അര്‍ഹരായി. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് കന്നേല്‍ വീട്ടില്‍ റസീന-നാസറുദ്ദീന്‍ ദമ്പതികളുടെ മക്കളായ മുഹമ്മദ് അമീര്‍, മുഹമ്മദ് ആദില്‍, സുമയ്യ, സുബിന, ഷബ്ന എന്നിവരാണ് ഉപരിപഠനത്തിലും ഒരുമിക്കുന്നത്.

മുഹമ്മദ് ആദിലിനും, സുമയയ്ക്കും രണ്ടു വിഷയങ്ങള്‍ക്ക് എ പ്ളസ് ലഭിച്ചപ്പോള്‍ ഷബ്നയ്ക്കും സുബിനായിക്കും ഒരു വിഷയത്തിന് എ പ്ളസ് ലഭിച്ചു. വീട്ടുകാര്‍ക്കൊപ്പം നാട്ടുകാര്‍ക്കും അഞ്ച് പേരും പ്രിയങ്കരരാണ്. വീട്ടിലെ കുസൃതിക്കുറുമ്പുകളായ അഞ്ചു പേരും പഠനത്തിന്റെ കാര്യത്തിലും പിന്നിലല്ലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഫലം എത്തിയപ്പോഴേക്കും കന്നേല്‍ വീട്ടില്‍ ആഹ്ളാദം അലതല്ലി.

കുട്ടികളുടെ വിജയം മധുരം വിതരണം ചെയതാണു വീട്ടുകാര്‍ പങ്കിട്ടത്. 1999 സെപ്റ്റംബര്‍ 13നാണ് ഓച്ചിറ ചങ്ങന്‍കുളങ്ങര ആര്‍പിപിഎം ആശുപത്രിയില്‍ റസീന മൂന്നു പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും ജന്മം നല്കിയത്. ഒന്നുമുതല്‍ നാലു വരെ പുത്തന്‍തെരുവ് അല്‍സെയ്ദ് സ്കൂളിലും അഞ്ച്മുതല്‍ ഏഴു വരെ നമ്പരുവികാല ഗവ. യുപിസ്കൂളിലുമായിരുന്നു പഠനം. ഇപ്പോള്‍ ഹൈസ്കൂള്‍ പഠനം കരുനാഗപ്പള്ളി ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായിരുന്നു പഠനം.


ഉപരിപഠനവും പഠിച്ച സ്കൂളില്‍ തന്നെ നടത്തണമെന്നാണ് ഐവര്‍ സംഘത്തിന്റെ ആഗ്രഹം. എന്നാല്‍, അഞ്ചു പേരുടെയും ഒരുമിച്ചുള്ള തുടര്‍പഠനത്തിന്റെ സാമ്പത്തികം കണ്െടത്തുക എന്നതു വീട്ടുകാര്‍ക്കു കീറാമുട്ടിയാണ്. വിദേശത്തുള്ള നാസുറുദീന്റെ വരുമാനം മാത്രമാണ് ഇവര്‍ക്കുള്ളത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം വരെ നടത്തിയതും ഭാരിച്ച ചെലവിലാണ്. എന്നാലും മക്കള്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കഴിയുന്നത്ര വിദ്യാഭ്യാസം നല്‍കുകയാണു ലക്ഷ്യമെന്നു റസീന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.