പാലക്കാട് തോല്‍വി: കരട് റിപ്പോര്‍ട്ടിനെച്ചൊല്ലി തര്‍ക്കം
Tuesday, April 21, 2015 12:16 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിന്റെ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ നിരത്തുന്ന യുഡിഎഫ് ഉപസമിതിയുടെ കരട് റിപ്പോര്‍ട്ടിനെച്ചൊല്ലിയും തര്‍ക്കം. പാലക്കാട് ജില്ലയിലെ യുഡിഎഫ് സംവിധാനത്തിലുണ്ടായ പാളിച്ചയാണു വീരേന്ദ്രകുമാറിന്റെ തോല്‍വിയുടെ ആഴം കൂടാന്‍ കാരണമായതെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്നില്ല.

എന്നാല്‍, തോല്‍വിക്കു കാരണക്കാരായവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നാണു ജനതാദള്‍- യു പ്രതിനിധി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പണം വൈകുകയാണ്. ജനതാദള്‍-യു സംസ്ഥാന നേതൃത്വം യുഡിഎഫുമായി ഇടയാനുള്ള പ്രധാന കാരണങ്ങളിലൊന്നും പാലക്കാട് തോല്‍വിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വൈകുന്നതും ഉത്തരവാദപ്പെട്ട പ്രധാന നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്താത്തതുമാണ്. ജനതാദള്‍ കടുത്ത നിലപാടിലേക്കു നീങ്ങുന്നതിനിടയിലാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഉത്തരവാദപ്പെട്ട നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്താത്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്നു ജനതാദള്‍ അംഗം ഷേക്ക് പി. ഹാരീസ് ആവശ്യപ്പെട്ടിരുന്നു.


ചില എംഎല്‍എമാരുടെ പേര് എടുത്തുപറഞ്ഞു റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, പിന്നീട് എംഎല്‍എമാരുടെ പേരുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളില്‍ പോലും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ തലത്തിലുള്ള നേതാക്കള്‍ക്കു കനത്ത വീഴ്ചയുണ്ടായി. സംസ്ഥാന നേതാവു മത്സരിക്കുന്ന മണ്ഡലത്തില്‍ ദേശീയ- സംസ്ഥാന നേതാക്കളെ കൊണ്ടു വന്നു പ്രസംഗിപ്പിക്കുന്നതില്‍ പോലും വീഴ്ചയുണ്ടായി. എല്‍ഡിഎഫ് സഹയാത്രികരായിരുന്ന ചില വിവാദ വ്യവസായികളുമായി ജില്ലാ യുഡിഎഫ് നേതൃത്വം ബന്ധപ്പെട്ടത് ഏറെ വിവാദത്തിനും ഇതു വഴി ഒട്ടേറെ വോട്ടുകള്‍ നഷ്ടമാകാനും ഇടയാക്കി. സപ്ളൈകോ സംഭരിച്ച നെല്ലിന്റെ തുക യഥാസമയം കൊടുക്കാത്തതു പോലും വോട്ടുകള്‍ എതിരാകാന്‍ ഇടയാക്കിയെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.