കടുത്ത സുരക്ഷാവീഴ്ച: പൈലറ്റ് വാഹനമില്ലാതെ വിക്രമസിംഗെയുടെ കാര്‍ ഓടിയത് ഒന്നര കിലോമീറ്റര്‍
Sunday, April 19, 2015 10:24 PM IST
നെടുമ്പാശേരി: സന്നാഹങ്ങളേറെ ഒരുക്കി പോലീസ് എല്ലാ മുന്‍ കരുതലുകള്‍ എടുത്തിട്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാവീഴ്ച. കൊച്ചി വിമാനത്താവളത്തില്‍നിന്നു പ്രധാനമന്ത്രി കാറില്‍ പുറത്തേക്കു കടന്നപ്പോള്‍ പൈലറ്റ് വാഹനങ്ങളെല്ലാം ഈ വണ്ടിയുടെ പുറകിലായി. സമീപത്ത് ഒന്നര കിലോമീറ്ററോളം ദൂരെയുള്ള പെട്രോള്‍ ബങ്കിന്റെ മുന്‍വശം വരെ ഈ നിലയിലാണു വാഹനവ്യൂഹം പോയത്. പ്രധാനമന്ത്രിയുടെ കാറിനു മുന്‍പില്‍ വാണിംഗ് പൈലറ്റും പൈലറ്റ് വാഹനവും മൊബൈല്‍ ജാമറും ഉണ്ടായിരിക്കണമെന്നാണു നിബന്ധന. മൊത്തം 12 വാഹനങ്ങള്‍ സുരക്ഷയ്ക്ക് അകമ്പടി വേണമെന്നുണ്ട്.

പ്രത്യേക വിമാനത്തില്‍ രാവിലെ 8.35നു വന്നിറങ്ങിയ പ്രധാനമന്ത്രി ടാര്‍മാക്കില്‍നിന്നു കാറില്‍ കയറി നാലാം നമ്പര്‍ ഗേറ്റ് വഴിയാണു പുറത്തുവന്നത്. പൈലറ്റ് വണ്ടികള്‍ എത്തിയപ്പോഴേക്കും പ്രധാനമന്ത്രിയുടെ കാര്‍ മുന്നോട്ടുപോയിരുന്നു. പെട്രോള്‍ ബങ്കിനു മുന്‍വശം വച്ചാണു പൈലറ്റ് വാഹനങ്ങള്‍ക്കു കാറിനെ മറികടക്കാന്‍ കഴിഞ്ഞത്. അതേസമയം, പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സഹധര്‍മിണി പ്രഫ. മൈത്രി വിക്രമസിംഗെ, മന്ത്രി സി.എം. സ്വാമിനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം എമിഗ്രേഷന്‍, കസ്റംസ് പരിശോധനകള്‍ക്കു വിധേയരായി സുരക്ഷാ സന്നാഹമില്ലാതെയാണ് എയര്‍പോര്‍ട്ടിനടുത്തു പ്രധാനമന്ത്രി തങ്ങിയ ഹോട്ടലില്‍ എത്തിയത്.


എഡിജിപി കെ. പത്മകുമാര്‍, ഐജി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ടി വിനിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം റിഹേഴ്സല്‍ പരേഡും ഉണ്ടായിരുന്നു. ഏറെ സുരക്ഷാഭീഷണിയുള്ള വ്യക്തിയാണു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണും ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യവും ഉണ്ടായിരുന്നു.

വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍നിന്നു രാവിലെ 9.30നാണ് വിക്രമസിംഗെയും സംഘവും ഗുരുവായൂരിലേക്കു പോയത്. ഉച്ചകഴിഞ്ഞു രണ്ടിന് ഇവര്‍ ഹോട്ടലില്‍ തിരിച്ചെത്തി. ഭക്ഷണത്തിനുശേഷം 3.30ന് വിമാനത്താവളത്തില്‍ വന്ന് 4.15ന് കൊളംബോയിലേക്കു പ്രത്യേക ഫ്ളൈറ്റില്‍ തിരിച്ചുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.