കണ്‍മണിയെ കാണാനുള്ള തിടുക്കത്തില്‍ സാഷ്കുമാര്‍
Sunday, April 19, 2015 11:21 PM IST
കൊച്ചി: കണ്ടു കൊതിതീരും മുന്‍പേ കുഞ്ഞുമായി ഭാര്യയ്ക്കു നാട്ടിലേക്കു മടങ്ങേണ്ടിവന്നു. യുദ്ധബാധിത പ്രദേശത്തുനിന്നു നാട്ടിലേക്കുള്ള വിമാനത്തില്‍ ഭാര്യയെയും കൈക്കുഞ്ഞിനെയും കയറ്റിവിട്ടപ്പോള്‍ താത്ക്കാലിക വീസ മാത്രം കൈയിലുണ്ടായിരുന്ന കൊല്ലം സ്വദേശി സാഷ്കുമാറിനു വീണ്ടും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവന്നു നാട്ടിലെത്താന്‍. ഇന്നലെ എംവി കോറല്‍സ് കപ്പലില്‍ കൊച്ചിയില്‍ ഇറങ്ങിയ സാഷ്കുമാറിന് എത്രയും വേഗം തന്റെ കണ്‍മണിയെ കാണാനുള്ള തിടുക്കമായിരുന്നു.

കഴിഞ്ഞ 10നു യെമനില്‍നിന്നു പുറപ്പെട്ട വിമാനത്തില്‍ കുടുംബത്തോടൊപ്പമാണു സാഷ്കുമാറും വരാനിരുന്നത്. എന്നാല്‍, കൈവശം താത്കാലിക വീസയായിരുന്നതിനാല്‍ പോരാന്‍ സാധിച്ചില്ല. തുടര്‍ന്നു കുഞ്ഞുമായി ഭാര്യ രാജി നാട്ടിലേക്കു തിരിച്ചു.

ശ്വാസംമുട്ടല്‍ നേരിട്ടതിനെത്തുടര്‍ന്നു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പിന്നീട് ഇന്‍ക്യുബേറ്ററിലാക്കിയെന്നുമുള്ള വിവരങ്ങളറിഞ്ഞപ്പോള്‍ ഏറെ ഭയപ്പെട്ടു. എന്നാല്‍, സുരക്ഷിതമായി കുഞ്ഞ് നാട്ടിലെത്തിയെന്നറിഞ്ഞപ്പോള്‍ വളരെയേറെ സന്തോഷമായെന്നും സാഷ്കുമാര്‍ പറഞ്ഞു.


കുഞ്ഞ് ഇപ്പോള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. എംവി കോറല്‍സ് കപ്പലില്‍ മറ്റു 15 മലയാളികള്‍ക്കൊപ്പമാണു സാഷ്കുമാര്‍ നാട്ടിലെത്തിയത്. കൊല്ലം ഓച്ചിറ സ്വദേശിയായ സാഷ്കുമാര്‍ 11 വര്‍ഷമായി കുടുംബത്തോടൊപ്പം സനായിലാണു താമസം.

ഹാഷിദി ഓയില്‍ കമ്പനിയിലെ ഇലക്ട്രീഷനാണ് സാഷ്കുമാര്‍. കലാപം ആരംഭിച്ചതിനെത്തുടര്‍ന്നു ശമ്പളം ലഭിച്ചിട്ടില്ല. കലാപം അവസാനിച്ചു ശാന്തമായാല്‍ തിരിച്ചുപോകും. ഒരു മാസം 600 ഡോളര്‍ കേരള സര്‍ക്കാരിനു തരാന്‍ സാധിക്കില്ലെന്നും അതിനാല്‍ തിരിച്ചുപോകുമെന്നുമാണു സാഷ്കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.