മന്ത്രിമാര്‍ക്കെതിരേ ബാലകൃഷ്ണപിള്ള വിജിലന്‍സില്‍ പരാതി നല്‍കി
മന്ത്രിമാര്‍ക്കെതിരേ ബാലകൃഷ്ണപിള്ള  വിജിലന്‍സില്‍ പരാതി നല്‍കി
Sunday, April 19, 2015 10:53 PM IST
തിരുവനന്തപുരം: മന്ത്രിമാരായ കെ.എം.മാണി, അനൂപ് ജേക്കബ് എന്നിവര്‍ അഴിമതി നടത്തിയെന്നാരോപിച്ചു കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി. മന്ത്രി കെ.എം. മാണി ബാറുടമകളില്‍നിന്നു കോഴ വാങ്ങിയെന്നും അനൂപ് ജേക്കബ് സിവില്‍ സപ്ളൈസ് നിയമനങ്ങളിലും ഉപഭോക്തൃ കോടതിയിലെ നിയമനത്തിലും ക്രമക്കേടു കാട്ടിയെന്നുമാണ് ആരോപണം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണു പിള്ള വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനു പരാതി നല്‍കിയത്.

മന്ത്രിമാര്‍ അഴിമതി കാട്ടുന്നതായി നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എഴുതി നല്‍കിയ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണു വിജിലന്‍സിനു നല്‍കിയ പരാതിയിലുമുള്ളത്. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ കോപ്പിയും വിജിലന്‍സിനു കൈമാറിയിട്ടുണ്െടന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ബാര്‍, ബേക്കറി, അരിമില്‍ ഉടമകള്‍ എന്നിവരില്‍നിന്നു കെ.എം.മാണി കോഴ വാങ്ങിയതായി തനിക്ക് അറിവുണ്െടന്നു പരാതിയില്‍ അവകാശപ്പെടുന്നു. ഇക്കാര്യം ബേക്കറിയുടമകളാണ് തന്നോടു വെളിപ്പെടുത്തിയത്.


ഉപഭോക്തൃ കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ അഴിമതി നടന്നുവെന്നും വിജിലന്‍സിന്റെ മുന്നറിയിപ്പു മറികടന്നു സിവില്‍ സപ്ളൈസിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിയമിച്ച് അഴിമതി നടത്തുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

പരാതിയെക്കുറിച്ച് അറിയില്ല: ചെന്നിത്തല

കൊച്ചി: മന്ത്രിമാര്‍ക്കെതിരേ ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സിനു പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതി നല്‍കിയിട്ടുണ്െടങ്കില്‍ കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടു പോകുമെ ന്നും ചെന്നിത്തല പറഞ്ഞു.

ആരും തനിക്കു പരാതി നല്‍കിയിട്ടില്ല. വിജിലന്‍സിനു പരാതി നല്‍കിയിട്ടുണ്െടങ്കില്‍ അവര്‍ അന്വേഷിക്കും. അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

സരിതയുടെ മൊഴി മജിസ്ട്രേറ്റ് എന്‍.വി. രാജു രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.