ചര്‍ച്ച പരാജയം; ഇന്‍ഡേന്‍ സമരം തുടരും
ചര്‍ച്ച പരാജയം; ഇന്‍ഡേന്‍ സമരം തുടരും
Saturday, April 18, 2015 12:07 AM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂരിലെ ഇന്‍ഡേന്‍ പാചകവാതക ബോട്ടിലിംഗ് പ്ളാന്റിലെ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാനായി അസിസ്റന്റ് ലേബര്‍ കമ്മീഷണര്‍ ഡോ.യൂജിന്‍ ഗോമസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇടക്കാല ആശ്വാസമായി 10,000 രൂപവീതം അനുവദിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം കോണ്‍ട്രാക്ടര്‍ അംഗീകരിച്ചില്ല.

കമ്പനി പണം നല്‍കിയാല്‍ ഇടക്കാലാശ്വാസം അനുവദിക്കാമെന്നാണു കരാറുകാരന്‍ പറഞ്ഞത്. എന്നാല്‍, കരാര്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കമ്പനി പണം നല്‍കാന്‍ സാധ്യതയില്ലെന്നാണു സൂചന. ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു.

കാക്കനാട് ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ സംയുക്ത സമരസമിതി നേതാക്കളായ ടി.പി. ഗോപിനാഥന്‍, ടി.കെ. പ്രസാദ്, സത്യന്‍, സുകുമാരന്‍ എന്നിവരും ഐഒസി അസിസ്റന്റ് പ്ളാന്റ് മാനേജര്‍ ഗിരീഷ്കുമാര്‍, കോണ്‍ട്രാക്ടര്‍ കുഞ്ഞുമോന്‍ തുടങ്ങിയവരും പങ്കെടുത്തു. ഐഒസി ഉദയംപേരൂര്‍ പ്ളാന്റിലെ ഹൌസ് കീപ്പിംഗ്, ലോഡിംഗ്- അണ്‍ലോഡിംഗ് വിഭാഗങ്ങളിലെ കരാര്‍ തൊഴിലാളികളാണു വ്യാഴാഴ്ച്ച അനിശ്ചിതകാല സമരം തുടങ്ങിയത്. വെട്ടിക്കുറച്ച ഇന്‍സെന്റീവ് നല്‍കുക, ഇടക്കാലാശ്വാസം അനുവദിക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.


ഇതോടെ പ്ളാന്റിലെ ഇന്‍ഡേന്‍ പാചകവാതക സിലിണ്ടര്‍ നിറയ്ക്കല്‍ പൂര്‍ണമായും മുടങ്ങി. ദിവസേന രണ്ടു ഷിഫ്റ്റുകളിലായി 50,000 സിലിണ്ടറുകളാണു പ്ളാന്റില്‍ നിറയ്ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.