റബര്‍ ഉത്പാദനത്തില്‍ 1.19 ലക്ഷം ടണ്‍ കുറവ്
Saturday, April 18, 2015 11:10 PM IST
റെജി ജോസഫ്

കോട്ടയം: റബര്‍വില തകര്‍ച്ചയ്ക്കൊപ്പം ഉത്പാദനത്തിലും ഗണ്യമായ കുറവ്. അതേ സമയം ഉപയോഗത്തില്‍ വ്യക്തമായ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു. റബറിന് ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍ ഇറക്കുമതി അനിയന്ത്രിതമായി വര്‍ധിപ്പിച്ചു ടയര്‍ കമ്പനികള്‍ ആഭ്യന്തരവില ഇടിക്കുകയും ചെയ്തു. 2013-14 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 2014-15 ല്‍ ആഭ്യന്തര റബര്‍ ഉത്പാദനത്തില്‍ 11,9000 ടണ്ണിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഇതേ കാലത്ത് ഉപയോഗം 20,655 ടണ്‍ വര്‍ധിക്കുകയും ചെയ്തു.

താപനിലയിലുണ്ടായ വര്‍ധന 10 ശതമാനത്തോളം ഉത്പാദനത്തില്‍ കുറവു വരുത്തി. മഴദിവസങ്ങളുടെ എണ്ണം വര്‍ധിച്ചതും ഉത്പാദനം കുറയാന്‍ കാരണമായി.

ഒന്നര വര്‍ഷമായി തുടരുന്ന വിലയിടിവിനെത്തുടര്‍ന്നു വളം, കീടനാശിനി പ്രയോഗം ഗണ്യമായി കുറഞ്ഞു. വിലയിടിവിനെത്തുടര്‍ന്ന് ഒരു വിഭാഗം ടാപ്പിംഗ് നിറുത്തുകയും ചെയ്തു. ഇതും ഉത്പാദനക്കുറവിനു കാരണമായി. 2013-14ലും റബര്‍ ഉത്പാദനം കുറഞ്ഞിരുന്നു.


അതേ സമയം വ്യവസായ മേഖയില്‍ ഉണര്‍വുണ്ടായതോടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തു. 2013 ഏപ്രിലില്‍ 162 രൂപയായിരുന്ന നിരക്ക് 2014 ഏപ്രിലില്‍ 143 രൂപയിലേക്ക് താഴ്ന്നു. വില കഴിഞ്ഞ നവംബറില്‍ 118 രൂപയായി താഴ്ന്നു. 2011 ഏപ്രിലില്‍ കിലോയ്ക്ക് 243 രൂപയിലേക്കു കുതിച്ച വില കഴിഞ്ഞ ഡിസംബറില്‍ 113 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെ 118 രൂപയാണ് ആര്‍എസ്എസ് നാലിന് റബര്‍ ബോര്‍ഡ് വില. ടയര്‍ കമ്പനികള്‍ മാസങ്ങളായി ആര്‍എസ്എസ് നാല് ഗ്രേഡ് വാങ്ങാതെ വിപണിയില്‍നിന്നു വിട്ടുനില്‍ക്കുന്നു.

ആര്‍എസ്എസ് അഞ്ച് ഗ്രേഡിനു 111 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.