സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളില്‍നിന്ന് കെട്ടിട നികുതി ഈടാക്കരുതെന്ന്
Thursday, April 2, 2015 2:26 AM IST
കൊച്ചി: 1964ലെ മുന്‍സിപ്പല്‍ നിയമത്തിന്റെ 235-ാം വകുപ്പില്‍ 2013ല്‍ വരുത്തിയ ഭേദഗതി അനുസരിച്ച് ഗവണ്‍മെന്റ് എന്‍ഒസിയോടു കൂടി പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഹോസ്റലുകള്‍ക്കും നികുതി ചുമത്തരുതെന്ന് കേരള ഫെഡറേഷന്‍ ഓഫ് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂള്‍സ് ചെയര്‍മാനും കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ ആവശ്യപ്പെട്ടു.

1964ലെ മുന്‍സിപ്പല്‍ നിയമപ്രകാരം നികുതി ഒഴിവുകള്‍ നല്‍കിയിരുന്നത് ഗവണ്‍മെന്റ് അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിദ്യാഭ്യാസത്തിനു മാത്രം ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കായിരുന്നു. എന്നാല്‍ 2009ല്‍ ഇടതു ഗവണ്‍മെന്റ് വരുത്തിയ ഭേദഗതി പ്രകാരം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന, ഗവണ്‍മെന്റ് അംഗീകാരമുള്ള സ്കൂളിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളെയും ഹോസ്റ്റല്‍ കെട്ടിടങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഭേദഗതിക്ക് 2012 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്. ഗവര്‍ണറുടെ ഉത്തരവുപ്രകാരം ഈ ഭേദഗതി കേരള ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സംസ്ഥാന ഗവണ്‍മെന്റില്‍ നിന്ന് എന്‍ഒസി കരസ്ഥമാക്കി സിബിഎസ്ഇ, ഐസിഎസ്ഇ അംഗീകാരം നേടിയിട്ടുള്ള എല്ലാ സ്കൂളുകളും അതിനോടനുബന്ധിച്ചുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങളും ഗവണ്‍മെന്റ് അംഗീകൃത സ്കൂളുകളുടെ ഗണത്തില്‍പ്പെടുന്നതാണ്.


അതിനാല്‍ ഈ നിയമഭേദഗതിയുടെ ആനുകൂല്യം എല്ലാ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും നല്‍കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ഇബ്രാഹിംഖാന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.