കെഎസ്ആര്‍ടിസി നിരക്കുവര്‍ധന നിലവില്‍വന്നു
കെഎസ്ആര്‍ടിസി നിരക്കുവര്‍ധന നിലവില്‍വന്നു
Wednesday, April 1, 2015 12:02 AM IST
തിരുവനന്തപുരം: അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് നിരക്കുവര്‍ധന നിലവില്‍ വന്നു. യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിരക്കില്‍ ഒരു രൂപ മുതല്‍ പത്തു രൂപവരെ വര്‍ധന വരുത്തിയത്.

14 രൂപ വരെയുള്ള ടിക്കറ്റിന് ചാര്‍ജ് വര്‍ധനയില്ല. 15 രൂപ മുതല്‍ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപയും 25 രൂപ മുതല്‍ 49 വരെയുള്ള ടിക്കറ്റിന് രണ്ടു രൂപയും വര്‍ധിക്കും. 50 രൂപ മുതല്‍ 74 വരെയുള്ള ടിക്കറ്റിന് മൂന്നു രൂപയും 75 രൂപ മുതല്‍ 99 വരെയുള്ള ടിക്കറ്റിനു നാലു രൂപയും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു പത്തു രൂപയുമാണു വര്‍ധന.

റിസര്‍വ് ചെയ്തു യാത്രചെയ്യുന്ന യാത്രക്കാര്‍ക്കു യാത്രയ്ക്കിടെ ഇനി അപകടമരണം സംഭവിച്ചാല്‍ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി ലഭിക്കും. യാത്രയ്ക്കിടെ അപകട മരണം സംഭവിച്ച വ്യക്തിയുടെ 25 വയസിന് താഴെയുള്ള രണ്ടു മക്കള്‍ക്കു പഠനസഹായമായി 10,000 രൂപവരെ ലഭിക്കും. യാത്രക്കാര്‍ക്കു പരിക്കേറ്റാല്‍ റിസര്‍വേഷന്‍ ഉള്ളവര്‍ക്ക് 50,000 രൂപയും മറ്റുള്ളവര്‍ക്ക് 15,000 രൂപയും നല്‍കും. റിസര്‍വേഷന്‍ ഉള്ളവര്‍ പരിക്കേറ്റ് ആശുപത്രിയിലായാല്‍ കൂടെ ആശുപത്രിയില്‍ നില്‍ക്കുന്നവര്‍ക്ക് 500 രൂപ വീതം നല്‍കും. ഒപിയില്‍ ചികിത്സ തേടുന്നവര്‍ക്ക് 3000 മുതല്‍ 10,000 രൂപവരെയാണ് ധനസഹായം. റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ ബാഗ് നഷ്ടപ്പെട്ടാല്‍ 3000 രൂപവരെ ലഭിക്കും.


ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി മാസം 15 കോടി രൂപ അധികമായി സ്വരൂപിക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍. ഈ തുക പെന്‍ഷനുവേണ്ടി നീക്കിവയ്ക്കും.

മുമ്പു പലതവണ സെസ് പിരിക്കാന്‍ കെഎസ്ആര്‍ടിസി ശ്രമം നടത്തിയെങ്കിലും ഡീസല്‍ വില കുറഞ്ഞതിനാല്‍ ഇതു മരവിപ്പിക്കുകയായിരുന്നു. അബ്കാരി ചട്ടപ്രകാരം പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോര്‍പറേഷനോ മറ്റു ലൈസന്‍സികള്‍ക്കോ കൈമാറാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.