പൂട്ടുന്ന ബാറുകള്‍ക്കു ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കും
Wednesday, April 1, 2015 12:02 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണവിജയമാണെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടെ തെളിഞ്ഞതായി എക്സൈസ് മന്ത്രി കെ. ബാബു. വിധി അറിഞ്ഞശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറുടമകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയാല്‍ അപ്പോള്‍ നോക്കാം. കോടതി വിധിയെത്തുടര്‍ന്ന് ഇന്നലെ രാത്രി 10.30നു പൂട്ടിയ ബാറുകളില്‍ ആവശ്യമുള്ളവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. ഫൈവ് സ്റാര്‍ ബാറുകളായി 24 എണ്ണം മാത്രമായിരിക്കും ഇനി പ്രവര്‍ത്തിക്കുക.

300 ബാറുകളാണു പൂട്ടിയത്. വര്‍ധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കണമെന്നും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നുമുള്ള സര്‍ക്കാരിന്റെ മദ്യനയത്തിനു കോടതി അംഗീകാരം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ നയത്തിനു കോടതിയുടെ അംഗീകാരംകൂടി ലഭിച്ചതോടെ വിദേശമദ്യത്തിന്റെ ലഭ്യത 90 ശതമാനം വരെ കുറയ്ക്കാനായി. കേസിനു മേല്‍നോട്ടം വഹിച്ചത് അഡ്വക്കറ്റ് ജനറലാണ്. സുപ്രീംകോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത് കപില്‍ സിബലാണ്. ഇവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.


ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ക്കൊപ്പം ഹെറിറ്റേജ് ഹോട്ടലുകളിലെ ബാറുകളും അടച്ചുപൂട്ടിയതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.