വാറ്റ് ഇളവ് കാലാവധി അവസാനിച്ചു; റബര്‍ കര്‍ഷകര്‍ക്കു വീണ്ടും ആശങ്ക
Wednesday, April 1, 2015 12:29 AM IST
കോട്ടയം: വാറ്റ് നികുതി ഇളവിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെ റബര്‍ വിലയിലും വില്പനയിലും കര്‍ഷകരുടെ ആശങ്ക വര്‍ധിച്ചു.

ആര്‍എസ്എസ് നാല് ഗ്രേഡിന് 110, അഞ്ചാം ഗ്രേഡിന് 108 എന്ന നിരക്കില്‍ വില എത്തിയ സാഹചര്യത്തിലാണ് ആശ്വാസ വില ലഭിക്കാന്‍ വ്യാപാരികളും ടയര്‍ കമ്പനികളുമായി ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞ ഡിസംബര്‍ 19ന് വാറ്റ് ഇളവു പ്രഖ്യാപിച്ചത്. വാറ്റ് ഇളവിനൊപ്പം അന്താരാഷ്ട്രവില ഉയരുകയുംകൂടി ചെയ്തപ്പോള്‍ റബര്‍ ബോര്‍ഡ് പ്രഖ്യാപിത വില ഫെബ്രുവരിയില്‍ 141 രൂപ വരെ വര്‍ധിച്ചിരുന്നു. 20 ശതമാനം കസ്റംസ് തീരുവ, അഞ്ചു ശതമാനം വാങ്ങല്‍ നികുതി എന്നീ നിരക്കില്‍ വാങ്ങല്‍ നികുതിയുടെ പകുതി (രണ്ടര ശതമാനം) ടയര്‍ കമ്പനികള്‍ക്കു തിരിച്ചു നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

എട്ടു പ്രമുഖ ടയര്‍ കമ്പനികളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും ഇളവ് പ്രഖ്യാപനത്തിനുശേഷം ആര്‍എസ്എസ് നാല് ഗ്രേഡ് വാങ്ങാന്‍ ടയര്‍ കമ്പനികള്‍ തയാറായില്ല. ഇതിനൊപ്പം അഞ്ചാം ഗ്രേഡിന്റെ വില കുത്തനെ ഇടിക്കുകയും ഇറക്കുമതി ഉയര്‍ത്തുകയും ചെയ്തു. കര്‍ഷകര്‍ എത്തിക്കുന്ന ഷീറ്റ് തരം തിരിച്ച് അഞ്ചാം ഗ്രേഡില്‍തള്ളി ഒരു വിഭാഗം വ്യാപാരികളും കൊള്ളയടിച്ചു. അനുഭവത്തില്‍ വാറ്റ് ഇളവിന്റെ യാതൊരു നേട്ടവും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഇന്നലെ റബര്‍ ബോര്‍ഡ് പ്രഖ്യാപിത വില ആര്‍എസ്എസ് നാലിന് 131.95 രൂപയും അഞ്ചാം ഗ്രേഡിന് 113 രൂപയുമായിരുന്നു.


ഇന്നു മുതല്‍ ആര്‍എസ്എസ് നാല് ഗ്രേഡ് വാങ്ങാന്‍ കമ്പനികള്‍ മുന്നോട്ടുവരുമെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. അന്താരാഷ്ട്ര വില താഴ്ന്നുകൊണ്ടിരിക്കെ വില ഇനിയും താഴുമോ എന്ന് ആശങ്കയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.