എഴുതാപ്പുറങ്ങള്‍ വായിക്കാതിരിക്കുക
എഴുതാപ്പുറങ്ങള്‍ വായിക്കാതിരിക്കുക
Monday, March 30, 2015 12:30 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി-43

ക്രൈസ്തവലോകം ഇന്നലെ ഓശാനഞായര്‍ ആചരിച്ചു. ഇസ്രയേലിന്റെ ചരിത്രം മുഴുവന്‍ തിരുത്തിക്കുറിച്ച ദിവസത്തിന്റെ അനുസ്മരണമാണ് ഓശാനഞായര്‍. അതൊരു വ്യത്യസ്തമായ രാജകീയ പ്രവേശനമായിരുന്നു. ക്രിസ്തുവെന്ന രാജാവ് കീഴടക്കിയതു ഹൃദയങ്ങളെയാണ്. അവന്‍ തോല്പിച്ചതു തിന്മയുടെ രാജ്യത്തെയാണ്. അവന്‍ നല്കിയതു ദൈവമക്കളുടെ സ്വാതന്ത്യ്രമാണ്.

ഇസ്രയേല്‍ ആദ്യമായിട്ടാണു കുരിശിലേയ്ക്കു നീങ്ങിയ രാജാവിനെ കണ്ടത്. സകല പീഡകളുടെ ആധിക്യത്തിലും പീഡിപ്പിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ച രാജാവ് അവരില്‍ അത്ഭുതമുണര്‍ത്തി. ഒരു രാജാവും ചരിത്രത്തില്‍ നേടാത്തത് അവന്‍ നേടി. ചരിത്രം പോലും അവന്റെ മരണത്തിനു മുമ്പും മരണശേഷവും എന്നു രണ്ടായിത്തിരിഞ്ഞു. ചരിത്രത്തിനു നടുവില്‍, ചരിത്രത്തിനതീതമായി ക്രിസ്തുവെന്ന രാജാവ് എന്നും നിലകൊള്ളുന്നു.

ജറുസലമിലേക്കു ക്രിസ്തു നടത്തിയ പ്രവേശനം വ്യക്തിയിലേയ്ക്കും അവന്‍ നടത്തുന്ന പ്രവേശനമാണ്. അപ്രതീക്ഷിത സമയത്ത് അപ്രതീക്ഷിതമായ വിധത്തില്‍ അവന്‍ പ്രവേശിക്കും. അവനു വിരിക്കേണ്ട പുറങ്കുപ്പായം പഴയ മനുഷ്യനും ചെയ്തികളുമാണ്. കൈയിലുയര്‍ത്തേണ്ട മരച്ചില്ലകള്‍ പുതിയ മനുഷ്യനെ ധരിച്ച മനുഷ്യന്റെ നിശ്ചയ ദാര്‍ഢ്യങ്ങളാണ്. ഓശാന വിളികള്‍ ഉയരേണ്ടതു ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ്.

ഏതു വിമോചനത്തിനും നാം കൊടുക്കേണ്ടിവരുന്ന ഒരുവിലയുണ്ട്. അതു പാപത്തില്‍നിന്നുള്ള വിമോചനമാകുമ്പോള്‍ സഹനങ്ങള്‍ അതിന്റെ വഴികളാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. വിമോചിപ്പിക്കാനെത്തിയ രാജാവിനെ കുരിശില്‍ തറച്ചു എന്നതു ജറുസലമിനേറ്റ കളങ്കമാണ്. എന്നാല്‍, കുരിശില്‍ ചേര്‍ത്തു തറക്കപ്പെട്ടിട്ടും ഉയിര്‍ത്തെഴുന്നേറ്റു എന്നതു രാജാവിന്റെ വിജയമാണ്. മരണമില്ലാത്ത രാജാവിനായി രാജ്യത്തെ ഒരുക്കുകയാണ് ഓശാന അനുസ്മരണം. രാജ്യം ഹൃദയമാണ്, ശരീരമാണ്, വ്യക്തിയുടെ ജീവിതമാണ്. മരണമില്ലാത്ത രാജാവിന്റെ പ്രവേശനം ജീവിതമാകുന്ന രാജ്യത്തിനു ദൈവരാജ്യം എന്ന പരിവര്‍ത്തനം നല്കും.

എഴുതാപ്പുറങ്ങള്‍ വായിക്കുക നമ്മുടെ ശീലമാണ്. ജീവിതത്തില്‍ എല്ലാത്തലങ്ങളിലും അതു നമ്മുടെ സ്വഭാവമായി. ഭാര്യയും ഭര്‍ത്താവും തമ്മില്‍ സംസാരിക്കാത്തതു കുടുംബത്തകര്‍ച്ചയ്ക്കു കാരണമാവാറുണ്ട്. എന്നാല്‍, ഭാര്യ പറയുന്നതില്‍നിന്നു ഭര്‍ത്താവും ഭര്‍ത്താവ് പറയുന്നതില്‍നിന്നു ഭാര്യയും എഴുതാപ്പുറങ്ങള്‍ വായിച്ചുകഴിയുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. എഴുതാപ്പുറങ്ങള്‍ മനുഷ്യനു സമ്മാനിക്കുന്നതു യാഥാര്‍ഥ്യങ്ങളില്‍നിന്നുള്ള വിദൂരതയാണ്.


എല്ലാ എഴുതാപ്പുറങ്ങളും നമ്മുടെ ജീവിതത്തില്‍ കനത്ത നഷ്ടങ്ങളാണു വരുത്തിവയ്ക്കുക. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനും ശുശ്രൂഷകനുമായിരിക്കണം എന്നു പഠിപ്പിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എഴുതാപ്പുറങ്ങള്‍ വായിക്കുന്നതു ദാസനും ശുശ്രൂഷകനുമാകാന്‍ കഴിയാത്തവനാണ്. എഴുതാപ്പുറങ്ങള്‍ വായിച്ചതിന്റെ ദുരന്തദൃഷ്ടാന്തങ്ങള്‍ ഇന്നു പല വീടുകളിലുമുണ്ട്. തല്ലിപ്പിരിഞ്ഞും കോടതിയില്‍ കയറി നില്ക്കുന്ന പല ബന്ധങ്ങളിലും അതു കാണാന്‍ കഴിയും.

എഴുതാപ്പുറങ്ങളുടെ ജീവിതശൈലി തീര്‍ഥാടകന് ഉപേക്ഷിക്കാന്‍ കഴിയണം. എഴുതാപ്പുറങ്ങളുടെ നീണ്ട പട്ടികയാണ് ജീവിത വഴിത്താരകളില്‍ ഉണ്ടാവുക. ഓരോ എഴുതാപ്പുറം വായനയും നമുക്കു വരുത്തിയ നഷ്ടത്തെ ഓര്‍മിക്കുന്നത് ഒരു നല്ല ധ്യാനമാകും. എഴുതാപ്പുറങ്ങള്‍ വായിക്കുന്ന രീതി പ്രത്യക്ഷപ്പെടുക പല രീതികളിലാണ്. 1. എന്തെങ്കിലും വായിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ അതു തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നു കരുതുന്നു. 2. തനിക്കെതിര് എന്നു തോന്നിപ്പിക്കുന്നവയോടു പ്രതികാരബുദ്ധിയോടെ സമീപിക്കുന്നു. 3. അനാവശ്യമായ നിരാശകളിലേക്കു കടന്നു ജീവിതത്തിന്റെ പ്രസന്നത നഷ്ടപ്പെടുത്തുന്നു. 4. പഠിപ്പിച്ചതിലെയോ എഴുതപ്പെട്ടിരിക്കുന്നതിലെയോ പ്രസക്തി എന്തെന്നു ചിന്തിക്കാതെ തനിക്കതില്‍ കിട്ടാന്‍ സാധ്യതയുള്ള ലാഭങ്ങളെ വ്യാഖ്യാനിച്ചെടുക്കുന്നു. 5. പഠിപ്പിച്ചിരുന്നതും എഴുതപ്പെട്ടിരിക്കുന്നതുമൊക്കെ അംഗീകരിക്കുന്നുണ്െടങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ വരുമ്പോള്‍ എല്ലാ പഠിപ്പിക്കലുകളെയും മാറ്റിവച്ച് അനീതിയുടെ അറ്റങ്ങള്‍ വരെ യാത്രചെയ്യുന്നു.

എഴുതാപ്പുറങ്ങള്‍ വായിക്കുന്നതില്‍ നിന്ന് ഒരു മോചനമാണു തീര്‍ഥാടനം സമ്മാനിക്കേണ്ടത്. തീര്‍ഥാടകന്‍ എഴുതാപ്പുറങ്ങള്‍ വായിക്കുന്നതില്‍നിന്നു വരികള്‍ക്കിടയിലൂടെ വായിക്കുന്നവനാകുന്ന പരിവര്‍ത്തനം ഉണ്ടാകണം. അതിനായി അവന്‍ ഇന്ദ്രിയങ്ങള്‍ അഴിച്ചുവിടുന്ന ആഗ്രഹസാഗരങ്ങളുടെ അലകളില്‍നിന്നു മുക്തനായി പരിശുദ്ധാത്മാവ് എന്ന സാഗരത്തില്‍ നീന്തിത്തുടിക്കണം. സത്യവും നന്മയും അതിന്റെ പൂര്‍ണതയില്‍ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിലുള്ള ആവാസമാണു തീര്‍ഥാടനത്തിന്റെ ഫലപ്രാപ്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.