എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് അടുത്ത ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനിക്കും
Saturday, March 28, 2015 12:18 AM IST
തിരുവനന്തപുരം: എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റേയും എയര്‍ കേരളയുടേയും ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലാണു തീരുമാനം.

പ്രവാസി മലയാളികള്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ എയര്‍ കേരള രാജ്യാന്തര വിമാന സര്‍വീസ് നടത്തണമെങ്കില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇത് ഒരു വര്‍ഷമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനകള്‍ ലഭിച്ചിരുന്നു. ഈ സാധ്യത മുന്നില്‍ കണ്ടാണ് എയര്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുന്നത്.


എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നു വ്യക്തമായ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ എയര്‍ കേരള ആഭ്യന്തര സര്‍വീസ് നടത്തുന്നതിനു കൂടുതല്‍ പഠനം ആവശ്യമാണെന്നു ബോര്‍ഡ് യോഗം വിലയിരുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരും ഡയറക്ടര്‍മാരുമായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ബാബു, കെ.സി. ജോസഫ്, സിയാല്‍ ഡയറക്ടര്‍മാരായ എം.എ. യൂസഫലി, സി.വി. ജേക്കബ്, എന്‍.വി. ജോര്‍ജ്, ഇ.എം.ബാബു, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ്, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.