കെ.കെ. രാഗേഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കെ.കെ. രാഗേഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
Friday, March 27, 2015 12:59 AM IST
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ കെ.കെ. രാഗേഷ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണു രാഗേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

എല്‍ഡിഎഫിന്റെ മറ്റൊരു സീറ്റ് ഘടകകക്ഷിയായ സിപിഐക്കാണു നല്‍കിയിട്ടുള്ളത്. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷിനിലയുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു ജയസാധ്യത കുറവാണെങ്കിലും പുതുച്ചേരി ദേശീയ സമ്മേളനത്തിനുശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമാണു കെ.കെ. രാഗേഷ് (44). എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്നു മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനോടു പരാജയപ്പെട്ടു.


എം.പി. അച്യുതന്‍ (സിപിഐ), പി. രാജീവ് (സിപിഎം), വയലാര്‍ രവി (കോണ്‍ഗ്രസ്) എന്നിവര്‍ ഒഴിയുന്ന രാജ്യസഭാ സീറ്റുകളിലേക്കാണു മത്സരം. ഏപ്രില്‍ 16നാണു രാജ്യസഭാ തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.