ആയിരം കോടിയുടെ റോഡ് വികസനത്തിനു ഇന്നു കൊച്ചിയില്‍ നിക്ഷേപക സംഗമം
Saturday, March 7, 2015 12:23 AM IST
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി പൊതുമേഖല-സ്വകാര്യ പങ്കാളിത്തം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കും. പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണു നിക്ഷേപക സംഗമം നടത്തുന്നത്. ഇന്നു 10.30ന് താജ് ഗേറ്റ്വേ ഹോട്ടലില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ ലോകബാങ്ക് പ്രതിനിധികളും വിദേശ പ്രതിനിധികളുമടക്കം നൂറോളം പേര്‍ പങ്കെടുക്കും.

റോഡ് വികസനത്തിനായി പൊതുമേഖല-സ്വകാര്യ പങ്കാളിത്തം തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. തുടര്‍ന്നു കോഴിക്കോട് നഗരവികസന പദ്ധതിയും പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റോഡു വികസനത്തിനു പൊതുമേഖല-സ്വകാര്യ പങ്കാളിത്തം വിജയകരമാണെന്നു കണ്ടതോടെ സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും ഇതേ മാതൃകയില്‍ വികസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പൊതുമരാമത്തു വകുപ്പ് പത്രക്കുറിപ്പില്‍ പറഞ്ഞു.

നിരവധി റോഡ് വികസന പദ്ധതികളില്‍ പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തിനു സാധ്യതാ പഠനം നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. ഇന്നു നടക്കുന്ന നിക്ഷേപക സംഗമത്തില്‍ പൈലറ്റ് പദ്ധതിയായി ആറു റോഡ് പദ്ധതികളാണു സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായ 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുനലൂര്‍-പൊന്‍കുന്നം റോഡ്, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ കീഴിലുള്ള സംസ്ഥാന റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായ രണ്ടു പാക്കേജുകളിലായി അഞ്ചു റോഡ് വികസന പദ്ധതികള്‍ എന്നിവയാണു നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുക. ശബരിമലയുമായി ബന്ധിപ്പിക്കുന്ന പുനലൂര്‍-പൊന്‍കുന്നം റോഡ് പദ്ധതിക്ക് 735 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ 235 കോടി രൂപയുടെ സംസ്ഥാന റോഡ് വികസന പദ്ധതികളും അവതരിപ്പിക്കും.


ഉത്തര കേരള പാക്കേജില്‍ കാസര്‍ഗോഡ് ജില്ലയുടെ ഉള്‍പ്രദേശങ്ങളെ ദേശീയ പാത 17-മായി ബന്ധിപ്പിക്കുന്ന പദ്ധതിയും ദക്ഷിണ കേരള പാക്കേജില്‍ തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയും നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കും. റോഡുകളുടെ വികസനത്തിനായി നൂതന മാര്‍ഗം സ്വീകരിക്കാനും സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്താനും മികച്ച റോഡുകള്‍ നിര്‍മിക്കാനുമായാണു നിക്ഷേപക സംഗമം- മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.