വനാമി ചെമ്മീന്‍ കൃഷിക്കു സിഎഎ അംഗീകാരം
വനാമി ചെമ്മീന്‍ കൃഷിക്കു സിഎഎ അംഗീകാരം
Saturday, March 7, 2015 12:06 AM IST
കൊച്ചി: കേരളത്തിന്റെ മത്സ്യക്കൃഷി രംഗത്തു നാഴികക്കല്ലായേക്കാവുന്ന വനാമി ചെമ്മീന്‍ കൃഷി തുടങ്ങാന്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയ്ക്കു (കുഫോസ്) ചെന്നൈയിലെ കോസ്റല്‍ അക്വാകള്‍ച്ചര്‍ അഥോറിറ്റിയുടെ (സിഎഎ) ലൈസന്‍സ്. വനാമികൃഷി ചെയ്യാന്‍ എല്ലാ സൌകര്യങ്ങളും ബോധ്യപ്പെട്ടതിനുശേഷമാണ് അഥോറിറ്റി കുഫോസിന് അനുമതി നല്‍കിയത്. അഞ്ചു വര്‍ഷത്തേക്കാണു അനുമതി.

സര്‍വകലാശാലയുടെ പുതുവൈപ്പിനിലെ ഗവേഷണകേന്ദ്രത്തിലാണു കൃഷി തുടങ്ങുന്നത്. കേന്ദ്രത്തിലെ 32 ചെമ്മീന്‍ പാടങ്ങളില്‍ ആറു കുളങ്ങളായി പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി നടത്തും. കോസ്റല്‍ അഥോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കുളങ്ങളുടെ ക്രമീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അഥോറിറ്റി അംഗീകരിച്ച പോണ്ടിച്ചേരിയിലെ ഹാച്ചറിയില്‍നിന്നു രോഗാണുമുക്തമായ വിത്തുകള്‍ (ചെമ്മീന്‍ കുഞ്ഞുങ്ങള്‍) 15നു കുളങ്ങളില്‍ നിക്ഷേപിക്കും.


മെക്സിക്കോയില്‍നിന്നു കടന്നുവന്ന വനാമി കേരളത്തിലെ ഓരു ജലാശയങ്ങളില്‍ കൃഷിചെയ്യുന്നതു സംസ്ഥാനത്തിന്റെ മത്സ്യക്കൃഷിമേഖലയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിവയ്ക്കുമെന്നാണു പ്രതീക്ഷയെന്നു കുഫോസ് വൈസ് ചാന്‍സലര്‍ പ്രഫ. ബി.മധുസൂദനക്കുറുപ്പ് പറഞ്ഞു.

ഇന്ത്യയിലെ ഒട്ടുമിക്ക തീരദേശ സംസ്ഥാനങ്ങളിലും വനാമി കൃഷി വിജയകരമായി നടത്തുന്നുണ്ട്. വെള്ളപ്പൊട്ട് വൈറസ് മൂലം കേരളത്തിലെ കാരച്ചെമ്മീന്‍ കൃഷി നഷ്ടത്തിലാണ്. ഇതിനു പരിഹാരമായാണു വനാമി പരീക്ഷിക്കുന്നത്.

കേരളത്തിലെ സമ്പുഷ്ടമായ ഓരു ജലാശയങ്ങളെ പൂര്‍ണമായും പ്രയോജനപ്പെടുത്തുംവിധം ഉചിതമായ കൃഷിരീതി വികസിപ്പിക്കുകയാണു ലക്ഷ്യം. വിജയിച്ചാല്‍ കേരളത്തിലെ മറ്റു ജലാശയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.