ജയിംസ് മാത്യുവിനു ജാമ്യം, ഇന്നു മോചിതനായേക്കും
Saturday, March 7, 2015 12:04 AM IST
കൊച്ചി: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുഖ്യാധ്യാപകന്‍ ഇ.പി. ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗം ജയിംസ് മാത്യു എംഎല്‍എയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ രണ്ടാം പ്രതിയാണു ജയിംസ്. ഒന്നാം പ്രതിയും വിദ്യാനികേതന്‍ സ്കൂളിലെ അധ്യാപകനുമായ എ.വി. ഷാജിക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.

കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതുവരെ പ്രതികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും അതിനല്ലാതെ ചുഴലി വില്ലേജില്‍ കടക്കരുതെന്നും ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും ജസ്റീസ് ബി. കെമാല്‍ പാഷയുടെ ഉത്തരവില്‍ പറയുന്നു. ഒരു ലക്ഷം രൂപയും രണ്ടാള്‍ ജാമ്യവും കോടതി ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികളെ പോലീസ് ചോദ്യം ചെയ്തെന്നും ഇനി കസ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലാത്തതിനാല്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ഉന്നതബന്ധം ഉള്ളതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്തില്ല

പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നു കഴിഞ്ഞ മാസം 17ന് ഷാജിയെ അറസ്റ് ചെയ്യുകയും 27ന് ജയിംസ് മാത്യു കീഴടങ്ങുകയുമായിരുന്നു. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലാണു ജയിംസ് മാത്യു റിമാന്‍ഡില്‍ കഴിയുന്നത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ജയില്‍ സൂപ്രണ്ടിനു മുന്നില്‍ ഹാജരാക്കി ജയിംസ് മാത്യു ഇന്നു മോചിതനായേക്കും. തലശേരിയില്‍ നിരോധനം ലംഘിച്ചു പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് ജയിംസിന്റെ പേരില്‍ നിലവിലുണ്ട്.


ഹൈക്കോടതി ഉത്തരവ് തലശേരി കോടതിയില്‍ ഹാജരാക്കി ഇതിലും ഇന്നു ജാമ്യം നേടേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ ജയിംസ് മാത്യു നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനു പോകും.

തളിപ്പറമ്പ് എംഎല്‍എയായ ജയിംസ് മാത്യു ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളില്‍ സംഘടിപ്പിക്കേണ്ട ഒരു വിദ്യാഭ്യാസ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു മുഖ്യാധ്യാപകന്‍ ശശിധരനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും അതേത്തുടര്‍ന്നു ശശിധരന്‍ ആത്മഹത്യചെയ്തെന്നുമാണു പരാതി. ഒന്നും രണ്ടും പ്രതികളാണു തന്റെ ആത്മഹത്യയ്ക്കു പ്രേരണയായതെന്നു കാണിച്ചു ശശിധരന്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരേ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 15നു ശശിധരനെ കാണാതാകുകയും പിറ്റേദിവസം കാസര്‍ഗോട്ടെ ഒരു സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.