സിറ്റി പോലീസ് കമ്മീഷണര്‍ക്കു സര്‍വീസ് നീട്ടിക്കിട്ടി
Friday, March 6, 2015 12:20 AM IST
കൊച്ചി: ജനനത്തീയതിയിലെ തെറ്റു നിമിത്തം മൂന്നു മാസം മുമ്പേ സര്‍വീസില്‍നിന്നു വിരമിക്കേണ്ടിവരുമായിരുന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസിനു സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടര്‍ന്ന് ഓഗസ്റ് വരെ സര്‍വീസ് നീട്ടിക്കിട്ടി.

ജയിംസിന് 2003ലാണ് ഐപിഎസ് ലഭിച്ചത്. ശരിയായ ജനനത്തീയതി 1955 ഓഗസ്റ് 28 ആണെന്നിരിക്കെ സര്‍വീസ് രേഖകളില്‍ ജനനത്തീയതി 1955 മേയ് 28 എന്നു തെറ്റായാണു രേഖപ്പെടുത്തിയത്. ഈ തെറ്റു തിരുത്താന്‍ ജയിംസ് 2004ല്‍ തന്നെ സര്‍ക്കാരിനു പരാതി നല്‍കി. പിന്നീട് ഓരോ വര്‍ഷവും ജയിംസിന്റെ ജനനത്തീയതിയിലെ തെറ്റു തിരുത്തണമെന്നു ചൂണ്ടിക്കാട്ടി ഡിജിപി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ച്ചയായ പരാതികള്‍ക്കും അപേക്ഷകള്‍ക്കും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ യഥാര്‍ഥ ജനനത്തീയതി വ്യക്തമാക്കി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കി. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജയിംസിന്റെ സര്‍വീസ് രേഖകളില്‍ തിരുത്തല്‍ വരുത്തേണ്ട യുപിഎസ്സി ഈ തിരുത്തലിനു തയാറായില്ല. തെറ്റായ ജനനത്തീയതി കണക്കിലെടുത്ത് ജയിംസ് 2015 മേയ് 31ന് സര്‍വീസില്‍നിന്നു വിരമിക്കണമെന്ന നിലപാടാണു യുപിഎസ്സി സ്വീകരിച്ചത്. പത്തു വര്‍ഷക്കാലത്തെ ശ്രമഫലമായി ജനനത്തീയതി തിരുത്തിയിട്ടും തനിക്കു ഗുണമില്ലെന്ന സ്ഥിതി വന്നതോടെ കെ.ജി. ജയിംസ് സിഎടിയെ സമീപിച്ചു.


ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കറ്റ് നന്ദകുമാര മേനോന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ കെ.ജി. ജയിംസിന്റെ സര്‍വീസ് നീട്ടി ഇടക്കാല ഉത്തരവു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.