ജോര്‍ജിന്റെ വെളിപ്പെടുത്തല്‍: ഉന്നതതല അന്വേഷണം വേണമെന്നു കോടിയേരി
ജോര്‍ജിന്റെ വെളിപ്പെടുത്തല്‍: ഉന്നതതല അന്വേഷണം വേണമെന്നു കോടിയേരി
Friday, March 6, 2015 12:12 AM IST
കോഴിക്കോട്: ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഉന്നതര്‍ ശ്രമിച്ചുവെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാനായി ഉന്നതസ്ഥാനത്തിരിക്കുന്ന പ്രമുഖനു നിസാം ആറു കോടി രൂപ കൈക്കൂലിയായി നല്‍കിയിട്ടുണ്െടന്ന ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഗൌരവതരമാണ്. ആരൊക്കെയാണു കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും അതില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമുള്ള പങ്ക് എന്താണെന്നും ജോര്‍ജ് വ്യക്തമാക്കണം. പ്രതിപക്ഷത്തുള്ള ആര്‍ക്കെങ്കിലും ബന്ധമുണ്െടങ്കില്‍ അതും അന്വേഷിക്കണം. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കോഴിക്കോട്ടെത്തിയ കോടിയേരി ബാലകൃഷ്ണന്‍ കാലിക്കട്ട് പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

നിസാമിനെതിരേ നിരവധി കേസുകളും തെളിവുകളും വന്നിട്ടും കാപ്പ ചുമത്താതിരുന്നതും, സംഭവം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഭാര്യയെ പ്രതി ചേര്‍ക്കാതിരുന്നതും ദുരൂഹമാണ്. ആക്രമിച്ചു കൊല്ലുമ്പോള്‍ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം അപ്രത്യക്ഷമായതും പരിഗണിക്കുമ്പോള്‍ കേസ് അട്ടിമറിക്കാന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നതു വ്യക്തമാണ്. കേസില്‍ ചന്ദ്രബോസിന്റെ കുടുംബത്തിനു നീതികിട്ടാന്‍ പി.സി.ജോര്‍ജ് അറിയാവുന്നതെല്ലാം തുറന്നുപറയണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കൊലപാതക കേസുകളില്‍പോലും യുഎപിഎ ചുമത്തരുതെന്നാണു സിപിഎം നിലപാട്. മുസ്ലിം യുവാക്കളെയും മാവോയിസ്റ് ബന്ധമുണ്െടന്നു പറഞ്ഞു പിടിക്കപ്പെടുന്നവരെയെല്ലാം യുഎപിഎ ചുമത്തി അകത്താക്കുന്ന രീതി മാറണമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് അധികാരമേറ്റു കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 23 സിപിഎം പ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്. പക്ഷേ, അതൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല. ചെറിയ രാഷ്ട്രീയ അക്രമക്കേസുകളില്‍പ്പോലും പിടിക്കപ്പെടുന്ന സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.