പ്ളസ് ടു: ഹര്‍ജികള്‍ ബുധനാഴ്ച പരിഗണിക്കും
Friday, March 6, 2015 12:07 AM IST
കൊച്ചി: സംസ്ഥാനത്തു പുതിയ പ്ളസ്ടു സ്കൂളുകളും അധിക ബാച്ചും അനുവദിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ജസ്റീസ് മുഹമ്മദ് മുഷ്താഖാണു ഹര്‍ജി പരിഗണിക്കുന്നത്.

മന്ത്രിസഭാ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുകയും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ ഇല്ലെന്ന കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്ത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച് ആദ്യം പരിഗണിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തിയ സ്കൂളുകളുടെ ഹര്‍ജികള്‍ പ്രത്യേക ലിസ്റില്‍ ഉള്‍പ്പെടുത്തി ബുധനാഴ്ച വാദം കേള്‍ക്കാമെന്നു കോടതി നിര്‍ദേശിച്ചു.


വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന എറണാകുളം മുതല്‍ വടക്കോട്ടുള്ള ഒന്‍പതു ജില്ലകളിലായി 148 പഞ്ചായത്തുകളില്‍ പുതിയ പ്ളസ്ടു സ്കൂളുകളും അധികബാച്ചും അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. പിന്നീടു സാമ്പത്തിക സ്ഥിതി പരിഗണിച്ചു പുതിയ സ്കുള്‍ അനുവദിക്കേണ്ടതില്ലെന്നു നിശ്ചയിച്ചു. ഇതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ അനുവദിച്ച ഹൈക്കോടതി അവശ്യമുള്ള സ്ഥലങ്ങളില്‍ കോഴ്സുകള്‍ അനുവദിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നു മന്ത്രിസഭാ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ പ്ളസ് ടു സ്കൂളുകളും ബാച്ചുകളും സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.