കളമശേരി പീഡനം: തമിഴ് യുവതി പ്രതികളെ തിരിച്ചറിഞ്ഞു
Thursday, March 5, 2015 12:23 AM IST
കൊച്ചി: കളമശേരിയില്‍ ജോലിക്കു വിളിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയ നാലു പ്രതികളെയും പീഡനത്തിനിരയായ തമിഴ് യുവതി തിരിച്ചറിഞ്ഞു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കളമശേരി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട് പി. അതുല്‍ (22), കങ്ങരപ്പടി വടകോട് മുണ്ടക്കല്‍ നിയാസ്(മസ്താന്‍ നിയാസ്-28), എടത്തല മണലിമുക്ക് പാറയില്‍ മനോജ് (മനു-21), എടത്തല മാളിയംപടി കൊല്ലാറവീട്ടില്‍ അനീഷ് (28) എന്നിവരെയാണ് ഇന്നലെ രാവിലെ ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയില്‍ പരേഡില്‍ യുവതി തിരിച്ചറിഞ്ഞത്.

പ്രതികളെ യുവതി തിരിച്ചറിഞ്ഞതോടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കളമശേരി പോലീസ് നടപടി തുടങ്ങി. ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നു പോലീസ് അറിയിച്ചു.


കഴിഞ്ഞമാസം 14ന് രാവിലെയാണു കളമശേരി സൈബര്‍ സിറ്റി പ്രദേശത്ത് ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ വച്ചു യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. അവശയായ യുവതിയുടെ സ്വര്‍ണമാലയും കമ്മലും മോതിരവും ഊരിയെടുത്ത സംഘം മൊബൈല്‍ ഫോണും തട്ടിയെടുത്ത് ഓട്ടോയില്‍ രക്ഷപ്പെട്ടു. പീഡനത്തിനുശേഷം യുവതിയുടെ നഗ്നചിത്രം മൊബൈലില്‍ എടുക്കുകയും സംഭവത്തെകുറിച്ച് പുറത്തു പറഞ്ഞാല്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിലെ സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയത്. ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പട്ടിമറ്റം പഴന്തോട്ടം കുറുപ്പശേരി കെ.വി. ബിനീഷ് (32), ഇയാളുടെ ഭാര്യ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്മിന്‍ (35) എന്നിവരും കേസില്‍ അറസ്റിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.