സുനാമി ദശവത്സരാചരണം പോണ്ടിച്ചേരിയില്‍
Thursday, March 5, 2015 12:21 AM IST
തിരുവനന്തപുരം: സുനാമി ദുരന്തത്തിന്റെ പത്താം വാര്‍ഷികാചരണവും പ്രകൃതി ദുരന്തമേഖലയിലെ ഇടപെടലുകളെക്കുറിച്ചുള്ള അവലോകനവും ഭാരത കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഇന്നും നാളെയും പോണ്ടിച്ചേരിയില്‍ നടക്കും. സിബിസിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണു പരിപാടി നടക്കുന്നത്.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയുടെ 2,260 കിലോമീറ്റര്‍ കടല്‍ത്തീരത്തെ ബാധിച്ച സുനാമി വിതച്ച നാശത്തില്‍നിന്നു കരേറാന്‍ കാരിത്താസ് ഇന്ത്യ എട്ടു കോടി ഡോളറിന്റെ ദുരന്ത നിവാരണ പരിപാടികള്‍ക്കാണു നേതൃത്വം നല്‍കിയത്. തമിഴ്നാട്, ആന്ധ്ര, കേരളം, മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സന്നദ്ധസംഘടനകള്‍ വഴിയാണു കാരിത്താസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. കാരിത്താസ് തുറന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ ഗുണഭോക്താക്കളായി. സുനാമിക്ക് ശേഷം കഴിഞ്ഞ 10 വര്‍ഷമായി ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിലൊട്ടാകെ വിവിധ പദ്ധതികളും പരിപാടികളും നടത്തുന്നുണ്ട്. ഇന്ന് രാവിലെ പോണ്ടിച്ചേരി ആര്‍ച്ച്ബിഷപ് ഡോ. ആന്റണി ആനന്ദരായര്‍ അവലോകന പരിപാടി ഉദ്ഘാടനം ചെയ്യും.


കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ ബിഷപ് ലൂമെന്‍ മൊന്റേരിയോ, കാരിത്താസ് ജര്‍മനി പ്രതിനിധി പീറ്റര്‍ സീഡല്‍, രാജ്കോട്ട് ബിഷപ് ജോസ് ചിറ്റൂപറമ്പില്‍, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഡിസൂസ, അസിസ്റന്റ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു വിവിധ സെഷനുകളില്‍ അവലോകനവും വിലയിരുത്തലും നടത്തും. നളെ നടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ ഉദ്ഘാടനംചെയ്യും. പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി മുഖ്യാതിഥി ആയിരിക്കും. ചെന്നൈ ആര്‍ച്ച്ബിഷപ് ജോര്‍ജ് ആന്റണിസ്വാമി, തഞ്ചാവൂര്‍ ബിഷപ് ദേവദാസ് അംബ്രോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. കേരളത്തില്‍നിന്നു കേരളാ സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ 50 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.