ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിന്റെ ബൈക്ക് പോലീസ് ജീപ്പിലിടിച്ചു
ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു;  രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിന്റെ ബൈക്ക് പോലീസ് ജീപ്പിലിടിച്ചു
Thursday, March 5, 2015 12:17 AM IST
പൊന്‍കുന്നം: ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടുകൊന്ന ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനവുമായി കൂട്ടിയിടിച്ചു യുവാവിനു ഗുരുതരമായി പരിക്കേറ്റു. യുവതി മരിച്ചു. പള്ളിക്കത്തോട് ഇളംമ്പള്ളി ഇളങ്ങുളം റോഡില്‍ കോട്ടയില്‍ രാജേഷിന്റെ ഭാര്യ ബിന്ദു (34) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്നു ബിന്ദുവിനെ കിണറ്റിലേക്കു തള്ളിയിട്ടശേഷം പിന്നാലെ ചാടിയ രാജേഷ്, ബിന്ദുവിനെ മുക്കികൊല്ലുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

നാട്ടുകാര്‍ ഇട്ടുകൊടുത്ത വടത്തില്‍പിടിച്ചു രാജേഷ് കരയ്ക്കു കയറി. ഇവരെ ഭീഷണിപ്പെടുത്തി രാജേഷ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, വിവരം അറിഞ്ഞെത്തിയ പോലീസിന്റെ വാഹനത്തില്‍ രാജേഷിന്റെ ബൈക്ക് ഇടിച്ചു. കിണറ്റില്‍നിന്നു ബിന്ദുവിനെ നാട്ടുകാര്‍ കരയ്ക്ക് എത്തിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് വാഹനവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ രാജേഷിനെ പോലീസ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ രാജേഷിനെ പോലീസ് കസ്റഡിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.


നഗരസഭയിലെ താത്കാലിക ജീവനക്കാരിയായ ബിന്ദു ഇടുക്കി വണ്ണപ്പുറം കാഞ്ഞിരത്തുങ്കല്‍ കുടുംബാംഗമാണ്. ചൊവ്വാഴ്ച പെയ്ത മഴയെത്തുടര്‍ന്നു കിണറ്റില്‍ ഒന്നര അടിയോളം വെള്ളം ഉണ്ടായിരുന്നു. രാജേഷും ബിന്ദുവും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഡിവൈെഎസ്പി വി.യു. കുര്യാക്കോസ്, പൊന്‍കുന്നം സിഐ കെ.കെ. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബിന്ദുവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

മക്കള്‍ അശ്വിന്‍ രാജ് (ആറാം ക്ളാസ്), അശ്വതി രാജ് (മൂന്നാം ക്ളാസ്). ഇരുവരും ആനിക്കാട് സെന്റ് തോമസ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.