അഭയം പദ്ധതി ഈ വര്‍ഷം നടപ്പാക്കും
Wednesday, March 4, 2015 12:21 AM IST
തിരുവനന്തപുരം: ഭവനരഹിതരായ നിര്‍മാണത്തൊഴിലാളികള്‍ക്കു ഗൃഹനിര്‍മാണത്തിനായി മൂന്നു ലക്ഷം രൂപ നല്‍കുന്ന അഭയം പദ്ധതി ഈ വര്‍ഷം നടപ്പാക്കുമെന്ന് കേരള നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ. ചന്ദ്രബാബു.

ബോര്‍ഡിന്റെ 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അഭയം പദ്ധതിക്കു പുറമെ കാന്‍സര്‍ രോഗികളായ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് പൂര്‍ണ സൌജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട് ഒരു ന്യൂക്ളിയര്‍ മെഡിസിന്‍ സ്പെഷാലിറ്റി ബ്ളോക്ക് സ്ഥാപിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മറ്റു ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള അംഗങ്ങള്‍ക്ക് ഇവിടെ ചികിത്സ നടത്താന്‍ പ്രത്യേക ഇളവുകള്‍ നല്‍കും. ഇതിനു പുറമേ വര്‍ഷങ്ങളായി നല്‍കി വരുന്ന ഭൂരിഭാഗം ധനസഹായങ്ങളും വര്‍ധിപ്പിക്കാനും ബോര്‍ഡ് തീരുമാനിച്ചു. അതിന്റെ അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി നല്‍കിവരുന്ന കുറഞ്ഞ തുക 400 രൂപയില്‍ നിന്നും 1000 രൂപയായി ഉയര്‍ത്തും.


കൂടാതെ മറ്റ് കോഴ്സുകള്‍ക്കുള്ള ധനസഹായവും ആനുപാതികമായി വര്‍ധിപ്പിക്കുന്നതിന് ബജറ്റില്‍ തീരുമാനിച്ചിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വന്തമായി സോഫ്റ്റ്വെയര്‍ നിര്‍മിച്ച് കംപ്യൂട്ടര്‍വത്കരണത്തിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബജറ്റില്‍ തുക നീക്കി വച്ചിട്ടുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനം 25 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം രജതജൂബലി വര്‍ഷമായി ആചരിക്കും. ഇതോടനുബന്ധിച്ച് ദേശീയ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി ക്ഷേമകരമായ പരിപാടികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.