ഗവേഷണരംഗത്തെ സഹകരണം: കുഫോസ് ധാരണാപത്രം ഒപ്പിടും
Wednesday, March 4, 2015 12:20 AM IST
കൊച്ചി: ഫിഷറീസ് സമുദ്രപഠന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ), സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി), നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എന്‍ഐഒ), സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി (സിഎംഎല്‍ആര്‍ഇ), നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്ഹാര്‍വസ്റ് ടെക്നോളജി ആന്‍ഡ് ട്രെയ്നിംഗ് (നിഫാറ്റ്) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളെ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) അംഗീകൃത ഗവേഷണ കേന്ദ്രങ്ങളാക്കുന്നതിനു ധാരണാപത്രം ഒപ്പിടാന്‍ കുഫോസ് ഗവേണിംഗ് കൌണ്‍സില്‍ തീരുമാനിച്ചു.

ഈ ഗവേഷണസ്ഥാപനങ്ങളിലെ സൌകര്യങ്ങള്‍ കുഫോസിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗപ്പെടുത്താം. കുഫോസും ഗവേഷണസ്ഥാപനങ്ങളും ഗവേഷണ സംരംഭങ്ങളില്‍ പങ്കാളികളാകും. അംഗീകൃത ഗവേഷണസ്ഥാപനങ്ങളില്‍ ഫിഷറീസ് സമുദ്രപഠന മേഖലകളില്‍ പിഎച്ച്ഡി ബിരുദത്തിനു സര്‍വകലാശാല അംഗീകാരം നല്‍കും. സര്‍വകലാശാലയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ സഹായികളാകും. സര്‍വകലാശാലയുടെയും ഗവേഷണസ്ഥാപനങ്ങളുടെയും സൌകര്യങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാകും.


ഓരുജല മത്സ്യകൃഷി, ഗവേഷണ സംരംഭങ്ങളില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൌണ്‍സിലിനു (ഐസിഎആര്‍) കീഴില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല മത്സ്യകൃഷി കേന്ദ്രവുമായി (സിഐബിഎ) സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാന്‍ സര്‍വകലാശാല ഗവേണിംഗ് കൌണ്‍സില്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.

ധാരണാപത്രം ഒപ്പുവയ്ക്കുന്നതോടെ പുതുവൈപ്പിലെ സര്‍വകലാശാലയുടെ ഓരുജല ഗവേഷണ കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ആരംഭിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള വനാമി ചെമ്മീന്‍ കൃഷിയും സംസ്ഥാനത്തിന്റെ ഓരുജല കൃഷിരംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള മറ്റു കൃഷിരീതികളും നടപ്പാക്കുന്നതിനും സംസ്ഥാനത്തിന് അനുയോജ്യമായ ഓരുജല കൃഷിരീതികളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനും പരസ്പര സഹകരണമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.