എല്‍എസ്ഡിയും ഹാഷിഷുമായി യുവാവ് പിടിയില്‍
Wednesday, March 4, 2015 12:16 AM IST
വലപ്പാട്: മാരക മയക്കുമരുന്നായ എല്‍എസ്ഡിയും ഹാഷിഷുമായി യുവാവിനെ പോലീസ് അറസ്റ് ചെയ്തു. വര്‍ഷങ്ങളായി ഗോവയില്‍ മയക്കുമരുന്നു വില്‍പന നടത്തുന്ന കോഴിക്കോട് ദേവഗിരി കോളജിനു സമീപം കുറുപ്പംവീട്ടില്‍ വിനീഷി (വിനു, നതാലി-31)നെയാണു വലപ്പാട് സിഐ ആര്‍. രതീഷ്കുമാര്‍, എസ്ഐ കെ.ജി. ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഇയാളില്‍നിന്നു 15 ഗ്രാം ഹാഷിഷാണു പിടിച്ചെടുത്തത്. ചെറിയ സ്റാമ്പിന്റെ വലുപ്പത്തിലുള്ള എല്‍എസ്ഡിക്കു വിപണിയില്‍ മൂവായിരം രൂപയും ഹാഷിഷിനു കിലോയ്ക്കു 40,000 രൂപയും വിലയുണ്ട്.

പോലീസ് പറയുന്നതിങ്ങനെ: വലപ്പാടുനിന്നു നേരത്തെ അറസ്റിലായ സായ് നൈനേഷ്, കരണ്‍ (കെമിക്കല്‍ ഡോണ്‍) എന്നിവര്‍ക്കു ഗോവയില്‍നിന്നു എല്‍എസ്ഡിയും ഹാഷിഷും കൊക്കെയ്നും എത്തിച്ചുകൊടുത്തിരുന്നതു വിനീഷായിരുന്നു. സായ് നൈനേഷ്, കരണ്‍ എന്നിവരുടെ അറസ്റോടെ ബാംഗളുരു വഴി മയക്കുമരുന്നുകള്‍ എത്തിച്ചുകൊടുക്കുകയും വില്‍പനയുമായി വിനീഷ് മുന്നേറി. ഗോവയിലെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവരെ ഡാന്‍സ് ബാറുകളിലെത്തിക്കുകയും തുടര്‍ന്നു കൊക്കെയ്ന്‍, എല്‍എസ്ഡി, ഹാഷിഷ് തുടങ്ങിയവ നല്‍കി വശത്താക്കുകയും പിന്നീട് ഇവരെ വില്‍പനയ്ക്കായി ഉപയോഗിക്കുകയുമായിരുന്നു വിനീഷിന്റെ പ്രവര്‍ത്തനം.


നൈനേഷിനേയും കരണേയും വിനീഷിനു പരിചയപ്പെടുത്തിക്കൊടുത്തതു കൊല്ലപ്പെട്ട ജാക്സണായിരുന്നു. നൈനേഷും കരണും ഒന്നിച്ചു ഗോവയില്‍ ഹോട്ടല്‍ തുടങ്ങിയിരുന്നു. ഈ ഹോട്ടല്‍ ഗോവയിലെ മയക്കുമരുന്നു കച്ചവടത്തിന്റെ കേന്ദ്രമായായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്.

ജാക്സണെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവേകും കടവന്ത്രയില്‍ അറസ്റിലായ ബ്ളെസിയും ഈ ഹോട്ടലിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നുമറിയുന്നു. വിവേകിനു മയക്കുമരുന്നുകള്‍ എത്തിച്ചുകൊടുത്തിരുന്നതും വിനീഷായിരുന്നു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എഎസ്ഐ എം.പി. മുഹമ്മദ് റാഫി, ലിജു, ആനന്ദന്‍, ഗോപകുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.