തീഗോള അവശിഷ്ടം ജിയോളജി വകുപ്പിനു പരിശോധനയ്ക്കു കൈമാറി
Tuesday, March 3, 2015 12:11 AM IST
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്നാട്ടിലും ദൃശ്യമായ തീഗോള പ്രതിഭാസത്തിന്റെ അവശിഷ്ടമായ വസ്തു ദേശീയ ജിയോളജി വകുപ്പിനു തുടര്‍ പഠനങ്ങള്‍ക്കായി കൈമാറിയെന്നു റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. പെരുമ്പാവൂരിനടുത്തു കുറുപ്പുപടി എന്ന സ്ഥലത്തുനിന്നു വിന്‍സെന്റിന്റെ പുരയിടത്തില്‍ നിന്നു ലഭിച്ച അവശിഷ്ടം ഉല്‍ക്കാശകലം എന്ന പ്രാഥമിക നിഗമനത്തില്‍ ആണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ദേശീയ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും.

ലഭിച്ചത് ഉല്‍ക്കയാണെന്ന് അധികാരികമായി സ്ഥിരീകരിക്കുന്നതിനു കേന്ദ്ര ജിയോളജി വകുപ്പ് തുടര്‍പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. വിവിധങ്ങളായ ലാബോറട്ടറി പരീക്ഷണ നീരിക്ഷണങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് കേരള സര്‍ക്കാരിനും കേന്ദ്ര മൈനിംഗ് വകുപ്പിനും ഭൌമശാസ്ത്ര വകുപ്പിനും അവര്‍ നല്‍കും.


ഈ സാഹചര്യത്തില്‍, ഉല്‍ക്കതന്നെ എന്നു സ്ഥിരീകരിച്ചാല്‍ അതിന്റെ നാമകരണത്തിനുമുമ്പ് കേരള സര്‍ക്കാരിന്റെ കൂടി അഭിപ്രായം ആരായണം. ഉല്‍ക്കയാണെങ്കില്‍ അതിന്റെ ഒരു കഷണം കുസാറ്റ്, കേരളാ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി, കേരളാ നാച്ച്യുറല്‍ ഹിസ്ററി മ്യൂസിയം എന്നിവയ്ക്ക് പഠനങ്ങള്‍ക്കായി നല്‍കണം എന്നീ ആവശ്യങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.