വെടിക്കെട്ട് അപകടം: കരാറുകാരനെതിരേ കേസെടുത്തു
Monday, March 2, 2015 12:15 AM IST
മൂവാറ്റുപുഴ: ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിനിടെ ഒമ്പതു വയസുള്ള ബാലിക മരിക്കുകയും ഒമ്പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കരാറുകാരനെതിരേ പോലീസ് കേസെടുത്തു. മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ വെടിക്കെട്ട് കരാര്‍ എടുത്തിരുന്ന വടക്കുംപുറം സ്വദേശി ബിജുവിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വേണ്ടത്ര സുരക്ഷിതത്വവും മാനദണ്ഡങ്ങളും പാലിക്കാതെ വെടിക്കെട്ട് നടത്തിയതിനാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ കുറ്റക്കാരെന്നു കണ്െടത്തിയാല്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരേയും കേസെടുക്കുമെന്ന് സിഐ വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ക്ഷേത്ര പരിസരത്ത് മാതാപിതാക്കളോടൊപ്പം വെടിക്കെട്ട് കണ്ടു നില്‍ക്കുകയായിരുന്ന കാലാമ്പൂര് നെടുമാക്കല്‍ ബിനോഷിന്റെ മകള്‍ അഭിനയയാണ് ഗുണ്ട് പൊട്ടിത്തെറിച്ച് മരിച്ചത്. ഒമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


അഭിനയ പഠിച്ചിരുന്ന പറമ്പഞ്ചേരി സെന്റ് സ്റീഫന്‍സ് എല്‍പി സ്കൂളില്‍ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിനു വച്ചു. സഹപാഠിയുടെ ചേതനയറ്റ ശരീരം കാണാനെത്തിയ കുരുന്നുകള്‍ ദുഃഖം താങ്ങാനാകാതെ വിതുമ്പിയപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിനാളുകളാണു സ്കൂളിലേക്കും അഭിനയയുടെ വീട്ടിലേക്കുമെത്തിയത്.

മൃതദേഹം ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. ജോസഫ് വാഴയ്ക്കല്‍ എംഎല്‍എ, ഡെപ്യൂട്ടി കളക്ടര്‍ പി.കെ. ജമീല, ആയവന പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോര്‍ജ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടത്താനിരുന്ന പകല്‍പൂരം മാറ്റിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.