ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്: ഡിജിപിയെ നിയമിക്കാനുള്ള തീരുമാനത്തിനു ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പ്
Monday, March 2, 2015 12:15 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനായി ഡിജിപി പദവിയിലുള്ള ഫയര്‍ ആന്‍ഡ് റസ്ക്യു സര്‍വീസസ് വിഭാഗം മേധാവി പി. ചന്ദ്രശേഖരനെ നിയമിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തിനു ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പ്. ഐപിഎസ് ഉദ്യോസ്ഥര്‍, സര്‍വീസിലിരിക്കെ പുറത്തുള്ള മറ്റൊരു ജോലി സ്വീകരിക്കുന്നതിലുള്ള ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചുള്ള തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫയല്‍ തടഞ്ഞത്.

അഖിലേന്ത്യാ സര്‍വീസില്‍നിന്നു സ്വയം വിരമിക്കല്‍ (വിആര്‍എസ്) എടുത്ത ശേഷം മാത്രമേ ചന്ദ്രശേഖരനു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനാകാന്‍ കഴിയുകയുള്ളൂവെന്നാണു ചീഫ് സെക്രട്ടറി അറിയിച്ചിട്ടുള്ളത്. അഖിലേന്ത്യാ സര്‍വീസിലുള്ളവരെ മറ്റു തസ്തികളിലേക്കു മാറ്റി നിയമിക്കുന്നതിനു കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

ചന്ദ്രശേഖരന്റെ സേവനം വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇതുവരെ സംസ്ഥാനം കേന്ദ്രത്തിനു കത്തെഴുതിയിരുന്നില്ല. ഇനി കത്തയച്ച് അനുമതി ലഭിക്കാന്‍ ഏറെക്കാലമെടുക്കും. വരുന്ന നവംബറില്‍ ചന്ദ്രശേഖരന്‍ സര്‍വീസില്‍നിന്നു വിരമിക്കും.


സ്വയംവിരമിക്കലിന് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചാലും ചന്ദ്രശേഖരന്‍ രണ്ടു മാസം കൂടിയെങ്കിലും സര്‍വീസില്‍ തുടരേണ്ടി വരുമെന്നാണു സര്‍വീസ് ചട്ടം. നോട്ടീസ് നല്‍കിയശേഷം മാത്രമേ സര്‍വീസില്‍നിന്നു വിരമിക്കാന്‍ കഴിയൂവെന്നാണു ചട്ടം. എന്നാല്‍, കേരള കേഡര്‍ ഉദ്യോഗസ്ഥനായതിനാല്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് കാലാവധിയില്‍ ഇളവ് നല്‍കാന്‍ കഴിയും.

സംസ്ഥാന സര്‍ക്കാരിനു രാജി സമര്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചു സംസ്ഥാന സര്‍ക്കാരിനു രാജി നല്‍കി പുതിയ സ്ഥാനം ഏറ്റെടുക്കാനാണു സാധ്യത. നേരത്തേ വിരമിക്കുന്ന നവംബര്‍ വരെ അവധിയെടുത്തു ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനായിരുന്നു ചന്ദ്രശേഖരന്റെ തീരുമാനം.

സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി ബോര്‍ഡ് രൂപീകരണം വൈകുന്നതില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തി ഉണ്ട്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരണം തുടക്കംമുതല്‍ തര്‍ക്കമായിരുന്നു. അംഗങ്ങളെ തീരുമാനിക്കുന്നതിനെച്ചൊല്ലി ഭരണമുന്നണയില്‍ തര്‍ക്കമുണ്ടായി. ആര്‍എസ്പിയുടെ പ്രതിനിധിയെ അംഗമാക്കാത്തതു തര്‍ക്കതിനിടയാക്കിയിരുന്നു. ഒടുവില്‍ ആര്‍എസ്പിയുടെ പ്രതിനിധിയായി സി.ജി. ആശയെ നിയമിച്ചു പ്രശ്നം പരിഹരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.