ചെങ്ങന്നൂര്‍ മയക്കുമരുന്നു കേസ്: പ്രതികള്‍ക്കു 10 വര്‍ഷം തടവും പിഴയും
Sunday, March 1, 2015 11:17 PM IST
മാവേലിക്കര: ചെങ്ങന്നൂരില്‍ 76 ആംപ്യൂളുകളുമായി എക്സൈസിന്റെ പിടിയിലായ അഞ്ചു പ്രതികള്‍ക്കു 10 വര്‍ഷം തടവും പിഴയും വിധിച്ച് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെ.കെ.സുജാത ഉത്തരവായി. ആലപ്പുഴ പള്ളിപ്പറമ്പില്‍ ചാത്തനാട് വീട്ടില്‍ ടോണി എന്നുവിളിക്കുന്ന വര്‍ഗീസ്(24), ആലപ്പുഴ കളരിക്കല്‍ വീട്ടില്‍ മനോജ്(32), ആലപ്പുഴ വല്ലന്‍ചിറയില്‍ ബൈജു(24), ആലപ്പുഴ തോപ്പില്‍ വീട്ടില്‍ രാഹുല്‍(21) ആലപ്പുഴ കൊമ്മാടി പുതുവല്‍വീട്ടില്‍ ജിനു (30) എന്നിവരെയാണു ശിക്ഷിച്ചത്.

2012 ഓഗസ്റ് 19നാണു കേസിന് ആസ്പദമായ സംഭവം. എക്സൈസ് സിഐ ബി.സുരേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടന്ന പരിശോധനയില്‍ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുവെച്ച് ആംപ്യൂളുകള്‍ കൈമാറുന്നതിനിടയില്‍ പ്രതികള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ലൂപ്പി ജസ്റിക് എന്ന മയക്കുമരുന്നിന്റെ 76 ആംപ്യൂളുകളാണ് പ്രതികളില്‍നിന്നും പിടിച്ചെടുത്തിരുന്നത്.


കേസില്‍ 12 സാക്ഷികള്‍, 40 രേഖകള്‍, ആറുതൊണ്ടികള്‍ എന്നിവ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ടര്‍ എസ്. രമണന്‍പിള്ള ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.