മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം: വി.എം. സുധീരന്‍
മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം: വി.എം. സുധീരന്‍
Sunday, March 1, 2015 11:19 PM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവിതം തന്നെ ഇല്ലാതാക്കുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡു നിന്നാരംഭിച്ച മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ ജാഥയുടെ സമാപനം പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം.

യാഥാര്‍ഥ്യ ബോധമില്ലാതെ കോര്‍പറേറ്റുകളുടെ താത്പര്യം മുന്നില്‍കണ്ടു തയാറാക്കിയ മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് തീരദേശമേഖലയെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. തീരദേശ നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യണം. മത്സ്യത്തൊഴിലാളി സമൂഹത്തിനുമാത്രമായി മണ്ണെണ്ണ അനുവദിക്കണം. നിലവില്‍ പ്രകൃതിക്ഷോഭത്തിനു ലഭിക്കുന്ന ആനുകൂല്യം മത്സ്യത്തൊഴിലാളികള്‍ക്കു കിട്ടുന്നില്ല. കടല്‍ ക്ഷോഭത്തെ പ്രകൃതിക്ഷോഭപരിധിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ഫിഷറീസിനുമാത്രമായി മന്ത്രാലയം രൂപീകരിക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 16-ന് യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മദ്യവിമുക്തമായ തീരം, മയക്കുമരുന്നില്ലാത്ത തീരം എന്ന ആശയത്തില്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനാവകാശ നിയമം പാസാക്കിയതുപോലെ കടല്‍ അവകാശ നിയമവും കായല്‍ അവകാശ നിയമവും പാസാക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എംഎല്‍എ അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.


മന്ത്രി വി.എസ്. ശിവകുമാര്‍, എംഎല്‍എമാരായ കെ. മുരളീധരന്‍, ഡൊമനിക് പ്രസന്റേഷന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍, തിരുവനന്തപുരം അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര, കെപിസിസി ട്രഷറര്‍ കരകുളം കൃഷ്ണപിള്ള, ഡിസിസി പ്രസിഡന്റ് കെ. മോഹന്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ഓസ്റ്റിന്‍ ഗോമസ് സ്വാഗതം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.