ചിറ്റാരിപ്പറമ്പില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
ചിറ്റാരിപ്പറമ്പില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
Friday, February 27, 2015 12:11 AM IST
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. സിപിഎം ചുണ്ടയില്‍ ബ്രാഞ്ച് അംഗവും ചിറ്റാരിപ്പറമ്പ് കള്ളുഷാപ്പ് ജീവനക്കാരനുമായ ചുണ്ടയില്‍ വാഴയില്‍ വീട്ടില്‍ ഓണിയന്‍ പ്രേമന്‍ (45) ആണു മരിച്ചത്.

ബുധനാഴ്ച രാത്രി 9.30 ഓടെ ചിറ്റാരിപ്പറമ്പ് ടൌണില്‍ വച്ചായിരുന്നു പ്രേമനു വെട്ടേറ്റത്. ഷാപ്പ് പൂട്ടി വീട്ടിലേക്കു പോകുന്നതിനിടെ കാറിലും രണ്ടു ബൈക്കുകളിലുമായെത്തിയ സംഘം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വെട്ടുകയായിരുന്നു. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പ്രേമനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മരിച്ചു. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. പരേതനായ ഗോപാലന്‍-കുഞ്ഞിമ്മാത ദമ്പതികളുടെ മകനാണ് അവിവാഹിതനായ പ്രേമന്‍. സഹോദരങ്ങള്‍: രവീന്ദ്രന്‍, യശോദ, പ്രേമലത.


സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തു പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ച മൃതദേഹം ചുണ്ടയിലെ പാര്‍ട്ടി വക സ്ഥലത്താണു സംസ്കരിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്തു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും പോലീസ് സന്നാഹം തുടരുകയാണ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഇതിനിടെ, കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കി. ഡിവൈഎസ്പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 12 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണവം പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.