ഫാത്തിമ വധക്കേസ്: പ്രതിക്കു ജീവപര്യന്തം തടവും 30,000 രൂപ പിഴയും
Friday, February 27, 2015 12:27 AM IST
കോഴിക്കോട്: തിരുവമ്പാടി ഫാത്തിമ വധക്കേസില്‍ പ്രതി ആലപ്പുഴ അമ്പലപ്പുഴ വട്ടയാല്‍ വാര്‍ഡ് റോസ് ഹൌസില്‍ അന്‍സാറിന് (42) ജീവപര്യന്തം തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു. എരഞ്ഞിപ്പാലം പ്രത്യേക അഡിഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നുമാസവും തടവു കൂടി അധികം അനുഭവിക്കണം.

2008 ജൂണ്‍ 12നാണ് പുല്ലൂരാംപാറില്‍ വച്ച് വീട്ടമ്മയായ ഫാത്തിമ കൊല്ലപ്പെട്ടത്. അന്‍സാര്‍ ഫാത്തിമയെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആഭരണം മോഷ്ടിച്ചതാണു കേസ്. ഫാത്തിമയുടെ മാല, വള, കമ്മല്‍, മോതിരം എന്നിവ ഉള്‍പ്പെടെ 11 പവന്റെ ആഭരണങ്ങള്‍ പ്രതി കവര്‍ന്നെടുക്കുകയായിരുന്നു. പേഴ്സിലുണ്ടായിരുന്ന 1000 രൂപയും എടുത്തിരുന്നു. സാക്ഷികളില്ലാതിരുന്ന കൊലക്കേസില്‍ സാഹചര്യത്തെളിവുകളാണ് കോടതി പരിഗണിച്ചത്. വീട്ടിലേക്ക് അതിക്രമിച്ചു കയറല്‍, കവര്‍ച്ച, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും, കവര്‍ച്ചക്കേസില്‍ അഞ്ചുവര്‍ഷം കഠിന തടവും 5000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവും അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.സുഗതന്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.