ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു
ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു
Sunday, February 1, 2015 11:37 PM IST
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജിജി തോംസണെ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ വരവേറ്റു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ജിജി തോംസണ്‍ പറഞ്ഞു.

തുടര്‍ന്നു സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഭരത്ഭൂഷണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. ചീഫ് സെക്രട്ടറിയായിരിക്കെ ഭരത്ഭൂഷണെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കണ്ടാണു സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പം നിന്നതെന്നു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിവാദമുണ്ടാക്കി, തെറ്റു ചെയ്യാത്ത ഒരാളുടെയും മനോവീര്യം കെടുത്തുന്നതിനോടു സര്‍ക്കാരിനു യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇ.കെ. ഭരത്ഭൂഷണു കൈമാറി.


35 വര്‍ഷത്തെ സേവനത്തിനു ശേഷം അഗ്നിപരീക്ഷ കഴിഞ്ഞാണു താന്‍ വിരമിക്കുന്നതെന്നു ഭരത്ഭൂഷണ്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. താന്‍ സ്വീകരിച്ച ചില നടപടികളുടെ പേരില്‍ വിരലില്‍ലെണ്ണാവുന്നവര്‍ മാത്രമാണു തനിക്കെതിരേ പരാതികള്‍ ഉന്നയിച്ചത്.

രാഷ്ട്രീയ നേതാക്കള്‍ തനിക്കെതിരേ നിയമസഭയില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ദുഃഖമുണ്ട്. സംസ്ഥാനത്തെ ആദ്യ ഓഫീസാണ് സെക്രട്ടേറിയറ്റ് എന്ന കാര്യം സേവനത്തിന്റെ കാര്യത്തിലും ഉദ്യോഗസ്ഥര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്, വി.എസ്. ശിവകുമാര്‍, കെ. ബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം, പൊതുഭരണ വകുപ്പു സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.