ന്യൂറോ ഇമേജിംഗിന്റെ സാധ്യതകള്‍ വിപുലം: ഡോ. ഡേവിഡ് യൂസെം
Sunday, February 1, 2015 12:09 AM IST
കൊച്ചി: തലച്ചോറിലെ ന്യൂറോണുകള്‍ ക്ഷയിച്ചുണ്ടാകുന്ന ആല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ അസുഖങ്ങള്‍ പ്രാരംഭദിശയില്‍ കണ്െടത്തുന്നതിനും അവ മറ്റു രോഗങ്ങളില്‍നിന്നു വേര്‍തിരിച്ചറിയാനും തുടര്‍ചികിത്സയ്ക്കും ന്യൂറോ ഇമേജിംഗ് നല്‍കുന്ന സംഭാവനകള്‍ വളരെ വിലപ്പെട്ടതാണെന്നു അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജി അംഗം ഡോ.ഡേവിഡ് യൂസെം.

എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്റെ 68-ാമത് ദേശീയ സമ്മേളനത്തില്‍ ന്യൂറോ ഡീജെനറേറ്റീവ് ഡിസോര്‍ഡര്‍ സംബന്ധിച്ച് വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

2006 മുതല്‍ ആല്‍സ്ഹൈമേഴ്സ് അസോസിയേഷന്‍ ആല്‍സ്ഹൈമേഴ്സ് അനുബന്ധ ന്യൂറോ ഇമേജിംഗ് പഠന സംരംഭങ്ങള്‍ക്കു അന്താരാഷ്ട്ര തലത്തില്‍ പ്രോത്സാഹനം നല്‍കി വരുന്നു. നേരത്തേയുള്ള രോഗനിര്‍ണയം, രോഗത്തിന്റെ വ്യാപന രീതികള്‍, ക്ളിനിക്കല്‍ ട്രയല്‍, മരുന്നുചികിത്സകള്‍ കൊണ്ടുള്ള മാറ്റം മനസിലാക്കാനുള്ള ഇമേജിംഗ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നു. വരും നാളുകളില്‍ ഈ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നു ശാസ്ത്രലോകത്തിനു പ്രതീക്ഷയുണ്െടന്നും അദ്ദേഹം പറഞ്ഞു.


അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജിയുടെ സെഷനോടെയാണു മൂന്നാം ദിവസത്തെ സമ്മേളനം തുടങ്ങിയത്. തലച്ചോറിലെ ട്യൂമര്‍ സ്പ്രെഡ്, നെക്ക് കാന്‍സര്‍ എന്നീ വിഷയങ്ങളെ കുറിച്ചു ഡോ. യൂജീന്‍ യൂ വിശദീകരിച്ചു. സ്ട്രോക്ക് ഇമേജിംഗ് സംബന്ധിച്ചു ഡോ.വില്ല്യം ഡിലണും, സെറിബ്രല്‍ പാള്‍സിയെപ്പറ്റി ഡോ.ചാള്‍സ് ട്രൂവിറ്റും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.കെ.മോഹനന്‍, ഡോ.എ.കെ. ഗുപ്ത, ഡോ.പി.സി. ഷാജി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി, ഗൈനക് ഇമേജിംഗ് ലിവര്‍ ട്രാന്‍സ്പ്ളാന്റ് ഇമേജിംഗ്, ശ്വാസകോശ ഇമേജിംഗ്, പീഡിയാട്രിക് റേഡിയോളജി, ഹെഡ് ആന്‍ഡ് നെക്ക് ഇമേജിംഗ്, മസ്കുലോ സ്കെല്‍ട്ടല്‍ റേഡിയോളജി എന്നീ വിഷയങ്ങളില്‍ ശാസ്ത്ര സെഷനുകള്‍ നടന്നു. സമ്മേളനം ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.