പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഏഴിനു കേരളത്തില്‍
പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഏഴിനു കേരളത്തില്‍
Friday, January 30, 2015 12:28 AM IST
കൊച്ചി: പ്രഥമ ഭാരത സന്ദര്‍ശനത്തിന് എത്തുന്ന ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവയെ ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പതിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരും സംസ്ഥാന മന്ത്രിമാരും ചേര്‍ന്നു സ്വീകരിക്കുമെന്നു യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

11ന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ എത്തിച്ചേരുന്ന ബാവയെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ വരവേല്‍ക്കും. മൂന്നിനു മാധ്യമങ്ങളെ അഭിസംബോധന ചെയ്തശേഷം പാത്രിയര്‍ക്കീസ് ബാവ അഞ്ചിനു കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ചേരുന്ന പ്രാദേശിക സുന്നഹദോസില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് തിരുവാങ്കുളം ക്യംതാ സെമിനാരി സന്ദര്‍ശിക്കും.

എട്ടിനു രാവിലെ എട്ടിനു മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് അരീപ്പറമ്പ് സെന്റ് മേരീസ്, വെള്ളൂര്‍ സെന്റ് സൈമണ്‍സ്, വെള്ളൂര്‍ സെന്റ് തോമസ്, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്റ് മേരീസ്, നാലുന്നാക്കല്‍ സെന്റ് ആദായീസ്, പുതുപ്പള്ളി സെന്റ് ജോര്‍ജ് പാത്രിയാര്‍ക്കല്‍ ഇടവകകള്‍ സന്ദര്‍ശിക്കും. വൈകുന്നേരം 4.30ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കു സ്വീകരണം. ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുക്കും. ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

1914-1920 കാലത്തു തുര്‍ക്കിയിലെ ഓട്ടോമാന്‍ ഭരണകാലത്ത് മൂന്നു ലക്ഷത്തില്‍പ്പരം സുറിയാനി ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്തിയതിന്റെ (സൈഫോ) നൂറാം വാര്‍ഷിക അനുസ്മരണവും ഇന്ത്യന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. സംസ്ഥാന സര്‍ക്കാര്‍ ബാവയുടെ ബഹുമാനാര്‍ഥം ഒരുക്കുന്ന വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും.

ഒമ്പതിന് രാവിലെ എട്ടിന് റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയുടെ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് ക്നാനായ അതിഭദ്രാസനത്തിലെ വള്ളംകുളം ബേദ്നഹീര്‍ അരമനയും നീലംപേരൂര്‍ സെന്റ് ജോര്‍ജ്, കുറിച്ചി സെന്റ് മേരീസ് ദേവാലയങ്ങളും സന്ദര്‍ശിക്കും. വൈകുന്നേരം ചിങ്ങവനം അഫ്രേം സെമിനാരിയില്‍ സ്വീകരണം. പത്തിന് രാവിലെ 7.30ന് കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്സ് സെന്ററിലെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് പേരൂര്‍ മര്‍ത്തശ്മൂനി, പാക്കില്‍ സെന്റ് തോമസ്, പള്ളം സെന്റ് ഇഗ്നാത്തിയോസ്, പാണംപടി സെന്റ് മേരീസ്, കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് ദേവാലയങ്ങളും ഉച്ചയ്ക്കുശേഷം മാറാടി സെന്റ് മേരീസ്, റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി, കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയങ്ങളും സന്ദര്‍ശിക്കും. വൈകുന്നേരം 5.30ന് പെരുമ്പാവൂരില്‍ പൌരസ്ത്യ സുവിശേഷ സമാജം ഹെഡ്ക്വാര്‍ട്ടേഴ്സിന്റെയും ബിഷപ് ഹൌസിന്റെയും കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന് സമാജം നവതി ആഘോഷങ്ങളില്‍ പങ്കെടുക്കും. പിന്നീട് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രല്‍, വെങ്ങോല ബെത്സെയ്ദ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

11ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് പള്ളിയുടെ കൂദാശ നിര്‍വഹിക്കും. വടക്കന്‍പറവൂര്‍ സെന്റ് തോമസ് പള്ളിയില്‍ പരിശുദ്ധ അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ കബറിടവും കുന്നംകുളം ആര്‍ത്താറ്റ് സിംഹാസന പള്ളിയില്‍ പരിശുദ്ധ സ്ളീബ മാര്‍ ഒസ്താത്തിയോസ് ബാവയുടെ കബറിടവും കണ്ണാറ സെന്റ് മേരീസ് പള്ളിയും സന്ദര്‍ശിക്കും. വൈകുന്നേരം ആറിന് അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രല്‍, ചെറിയ വാപ്പാലശേരി മാര്‍ ഇഗ്നാത്തിയോസ്, തുരുത്തപ്ളി സെന്റ് മേരീസ് ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.

12ന് രാവിലെ പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് ആരക്കുന്നം സെന്റ് ജോര്‍ജ് വലിയപള്ളിയും പെരുമ്പള്ളി സിംഹാസന പള്ളിയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12ന് വെട്ടിക്കല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ സഭയിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സന്യസ്തരുടെയും യോഗത്തില്‍ പങ്കെടുക്കും. 3.30ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരുന്ന സഭാ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗത്തെ ബാവ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കടുംഗമംഗലം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സന്ദര്‍ശിക്കും. വൈകുന്നേരം 6.30ന് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ ശക്രള്ള മാര്‍ ബസേലിയോസ് ബാവയുടെ 250-ാം ദുഖ്റോനോയില്‍ സംബന്ധിക്കും. 7.30ന് പാത്രിയര്‍ക്കീസ് ബാവയുടെ കുടുംബാംഗമായ യൂയാക്കിം മാര്‍ കൂറിലോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന മുളന്തുരുത്തി മാര്‍ത്തോമ്മന്‍ കത്തീഡ്രല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കടയ്ക്കനാട് അരമനയില്‍ എത്തും.


13നു രാവിലെ ഏഴിന് പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് കോതമംഗലം സെന്റ് മേരീസ് കത്തീഡ്രല്‍ വലിയപള്ളി സന്ദര്‍ശിക്കും. 11.30ന് കോഴഞ്ചേരിയില്‍ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും. തുടര്‍ന്ന് മഞ്ഞനിക്കരയിലുള്ള തുമ്പമണ്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് മഞ്ഞനിക്കര ദയറായില്‍ തീര്‍ഥാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.

14നു രാവിലെ മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറാ കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയും മാന്നാറിലെ സെന്റ് ഗ്രിഗോറിയോസ് പാത്രിയാര്‍ക്കല്‍ സെന്ററും കാവുംഭാഗം സെന്റ് ജോര്‍ജ് കത്തീഡ്രലും സന്ദര്‍ശിക്കും. വൈകുന്നേരം 5.30ന് മലേക്കുരിശ് ദയറായില്‍ സ്വീകരണം. തുടര്‍ന്ന് സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നിര്‍വഹിക്കും.

15ന് മലേക്കുന്ന് ദയറായിലെ സെന്റ് ജോര്‍ജ് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കും. മൂന്നിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ഭക്തസംഘടനകളുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ്, തൃപ്പൂണിത്തുറ നടമേല്‍ സെന്റ് മേരീസ് കത്തീഡ്രല്‍, എളംകുളം സെന്റ് മേരീസ് സൂനോറോ പാത്രിയാര്‍ക്കല്‍ കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

16നു രാവിലെ 9.30ന് കൂത്താട്ടുകുളം ബസേലിയോസ് തോമസ് ഒന്നാമന്‍ കാതോലിക്കോസ് എന്‍ജിനിയറിംഗ് കോളജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 11ന് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് തുരുത്തിശേരി സിംഹാസന കത്തീഡ്രലും അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയപള്ളിയും സന്ദര്‍ശിക്കും. വൈകുന്നേരം 4.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ചെന്നൈയിലേക്കു പുറപ്പെടും. വൈകുന്നേരം 7.30ന് അണ്ണാനഗര്‍ സെന്റ് തോമസ് പള്ളിയുടെ കൂദാശ നിര്‍വഹിക്കും.

17നു രാവിലെ ഡല്‍ഹിയിലേക്കു പുറപ്പെടുന്ന പരിശുദ്ധ ബാവ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി എന്നിവരെ സന്ദര്‍ശിക്കും. 19ന് പാത്രിയാര്‍ക്കീസ് ബാവ ലബനനിലേക്കു തിരികെപ്പോകും.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് ബാവ ഭാരതം സന്ദര്‍ശിക്കുന്നത്. ആറു മെത്രാപ്പോലീത്തമാരടങ്ങുന്ന ഉന്നതതല സംഘം ബാവയെ അനുഗമിക്കും. സന്ദര്‍ശനത്തിനു മുന്നോടിയായി മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍നിന്നു ദീപശിഖയും തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍നിന്നു ഛായാചിത്രവും ഘോഷയാത്രയായി സമ്മേളനസ്ഥലമായ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ കൊണ്ടുവരുമെന്നു ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.

പബ്ളിസിറ്റി വൈസ് ചെയര്‍മാന്‍ റവ. ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, പബ്ളിസിറ്റി കണ്‍വീനര്‍ ഷെവലിയര്‍ ബിബി ഏബ്രഹാം കടവുംഭാഗം, പബ്ളിസിറ്റി ജോയിന്റ് കണ്‍വീനര്‍മാരായ ഷെവലിയര്‍ മോന്‍സി വാവച്ചന്‍, ഷെവലിയര്‍ സി.വൈ. വര്‍ഗീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.