ബാര്‍കോഴ: സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി
ബാര്‍കോഴ: സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി
Thursday, January 29, 2015 12:13 AM IST
നിയമകാര്യ ലേഖകന്‍

കൊച്ചി: ബാര്‍ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുന്‍ എംഎല്‍എയും ആര്‍എസ്പി-ബൊള്‍ഷെവിക് ജനറല്‍ സെക്രട്ടറിയുമായ എ.വി. താമരാക്ഷന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ആരോപണവുമായി ബന്ധപ്പെട്ടു രജിസ്റര്‍ചെയ്ത കേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നു ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. പക്ഷപാതപരമായാണു വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നും സ്വാതന്ത്യ്രമില്ലാതെയാണു പെരുമാറുന്നതെന്നും തെളിയിക്കാനാവശ്യമായ വസ്തുതകള്‍ കോടതിയുടെ മുന്നിലില്ല. അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുകൂടിയില്ല. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതിന് ഉത്തരവിടാന്‍ തക്ക കാലതാമസം ഉണ്ടായി എന്ന വാദം ശരിയല്ല.

മന്ത്രിയെ സംരക്ഷിക്കുന്ന തര ത്തിലുള്ള അന്വേഷണമാണു നട ക്കുന്നതെന്നു പറയാനാവില്ല. സത്യസന്ധമായ അന്വേഷണത്തിനു നടപടി സ്വീകരിക്കേണ്ടത് അന്വേഷണസംഘത്തിന്റെ ചുമതലയാ ണ്. ഇക്കാരണത്താല്‍ തന്നെ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയില്ലെന്നു പറഞ്ഞ് ഈ ഘട്ടത്തില്‍ ആരോപണം ഉന്നയിക്കുന്നത് അപക്വമാണ്. 2014 നവംബര്‍ പത്തിനാണുവിജിലന്‍സ് കേസ് രജിസ്റര്‍ ചെയതത്. 2015 ജനുവരി ഒന്നിനു പരാതിക്കാരനായ ബിജു രമേശ് പുതിയ ശബ്ദരേഖ അന്വേഷണസംഘത്തിനു നല്‍കി. ശബ്ദരേഖയുടെ സത്യസന്ധത സംബന്ധിച്ചു തീരുമാനം എടുക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ഇതു പരിഗണിക്കേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ടു പുതിയ തെളിവുകള്‍ പുറത്തുകൊണ്ടുവരുന്ന സാഹചര്യത്തില്‍ അന്വേഷണം ഇഴയുകയാണ് എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. കോഴ ആരോപണം നേരിടുന്നതു സംസ്ഥാനത്തെ ഒരു മന്ത്രിയാണ്. അതുകൊണ്ടുതന്നെ അന്വേഷണസംഘം കൂടുതല്‍ ജാഗ്രത പാലിക്കണം. ആരോപണത്തിന്റെ സത്യാവസ്ഥ കണ്െടത്തണം. ഏതെങ്കിലും തരത്തിലുളള സ്വാധീനത്തിനോ സമ്മര്‍ദത്തിനോ വഴങ്ങാതെ അന്വേഷണം പൂര്‍ത്തിയാക്കണം.


അന്വേഷണം വഴിതെറ്റുന്നുവെന്നു തെളിയിക്കാന്‍ കഴിയുന്ന വസ്തുതകള്‍ ഹര്‍ജിയിലില്ല. മറ്റു തെളിവുകള്‍ ഹാജരാക്കാതെ പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനമെടുക്കരുതെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിക്കാരന്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനു പ്രമോഷന്‍ നല്‍കി അന്വേഷണസംഘത്തെ മാറ്റിയെന്ന ആരോപണത്തില്‍ കഴമ്പില്ല. വിജിലന്‍സ് എസ്പിയെ മാറ്റിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.