നിര്‍ത്തിയിട്ട ലോറിക്കുപിറകില്‍ കാറിടിച്ചു രണ്ടുപേര്‍ മരിച്ചു
Thursday, January 29, 2015 12:45 AM IST
കഞ്ചിക്കോട്: നിര്‍ത്തിയിട്ട ലോറിക്കുപിറകില്‍ കാറിടിച്ചു രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരിക്കേറ്റു. പാലക്കാട് ഓലശേരി സുന്ദരേശന്‍ നായരുടെ ഭാര്യ രാജലക്ഷ്മി(60), മരുതറോഡ് വിജയന്റെ മകന്‍ ജയനാരായണന്‍(25) എന്നിവരാണു മരിച്ചത്. മോഴിക്കുളം തിരുനെല്ലായി സ്വദേശികളായ ബാലു (29), വിപിന്‍ദാസ് (27), കൊടുന്തിരപ്പുള്ളി അജയന്‍ (27) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനു ദേശീയപാതയില്‍ പുതുശേരി കസബ സ്റേഷനു സമീപമായിരുന്നു അപകടം.

ഊട്ടിയില്‍നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാര്‍ നിര്‍ത്തിയിട്ട ലോറിക്കുപിറകില്‍ ഇടിക്കുകയായിരുന്നു. ജയനാരായണന്‍ കാറിന്റെ ഇടതുഭാഗത്തെ വാതിലിനരികിലും രാജലക്ഷ്മി പിറകില്‍ വലതുഭാഗത്തുമായിരുന്നു ഇരുന്നിരുന്നത്. മടങ്ങുന്നതിനിടെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ കഴിയുന്ന രാജലക്ഷ്മിയേയും പാലക്കാട്ടേക്കു കാറില്‍ കൂട്ടുകയായിരുന്നു.


കഞ്ചിക്കോട്ട് ഫയര്‍ഫോഴ്സ് സ്റേഷന്‍ ഓഫീസര്‍ ടി.അനൂപ്, ലീഡിംഗ് ഫയര്‍മാനായ കെ.സുനില്‍കുമാര്‍, ഫയര്‍മാന്‍മാരായ സുബിന്‍, കെ.എം.നവാസ് ബാബു, അനൂപ്, ഹോംഗാര്‍ഡുമാരായ കെ.രാമചന്ദ്രന്‍, ടി.രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നു കാറിന്റെ മുന്‍ഭാഗം കട്ടര്‍ ഉപയോഗിച്ചു മുറിച്ചുമാറ്റിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.