സുകുമാരന്‍ നായര്‍ക്കെതിരേ സമസ്ത നായര്‍ സമാജം
സുകുമാരന്‍ നായര്‍ക്കെതിരേ സമസ്ത നായര്‍ സമാജം
Thursday, January 29, 2015 12:30 AM IST
കോട്ടയം: ബാര്‍ കോഴയില്‍ കെ. എം. മാണിയെ പിന്തുണച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സമുദായത്തിന് അപമാനമാണെന്നു സമസ്ത നായര്‍ സമാജം ഭാരവാഹികള്‍ ആരോപിച്ചു. മാണിയെ പിന്തുണയ്ക്കുന്നതു തുടര്‍ന്നാല്‍ സുകുമാരന്‍ നായരെ പെരുന്നയ്ക്കു പുറത്ത് ഇറങ്ങാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. അഞ്ചു പതിറ്റാണ്ടിലേറെയായി മന്ത്രിയായും എംഎല്‍എയായും മാണി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം.

ബാര്‍കോഴയില്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. താന്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് കെ.എം. മാണി പോലും പറയുന്നില്ല. പകരം തെളിവ് ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്. അപ്പോഴാണ് കേരളത്തിലെ നായന്മാരുടെ സ്വയംപ്രഖ്യാപിത നേതാവ് ജി. സുകുമാരന്‍ നായര്‍, കെ.എം. മാണി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് പറയുന്നത്. സുകുമാരന്‍നായരും മാണിയും ഒരേതൂവല്‍ പക്ഷികളാണ്. മാണിക്ക് വക്കാലത്തുമായി ഇറങ്ങിയ സുകുമാരന്‍ നായര്‍ ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും തള്ളിപ്പറഞ്ഞതിലൂടെ സമുദായവഞ്ചനയാണ് നടത്തിയത്. സമസ്തനായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ നായര്‍ സമുദായാംഗങ്ങള്‍ പെരുന്നയിലേക്കു മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പെരുമുറ്റം രാധാകൃഷ്ണന്‍, ഭാരവാഹികളായ പുതുക്കരി സുരേന്ദ്രനാഥ്, എം.വി.എം. നായര്‍, അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.