ശബ്ദരേഖ വ്യാജമെന്നു ബാറുടമ ജോണ്‍ കല്ലാട്ടിന്റെ മൊഴി
Thursday, January 29, 2015 12:26 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബിജു രമേശ് വിജിലന്‍സിനു നല്‍കിയ ശബ്ദരേഖ വ്യാജമാണെന്നു ബാര്‍ ഹോട്ടല്‍സ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം ജോണ്‍ കല്ലാട്ടിന്റെ മൊഴി. സിഡിയിലെ ശബ്ദരേഖയിലെ സംഭാഷണം തന്റേത് അല്ലെന്നും ജോണ്‍ കല്ലാട്ട് വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം മുമ്പാകെ ഇന്നലെ മൊഴി നല്‍കി.

ബാറുടമകളുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ വച്ചു ജോണ്‍ കല്ലാട്ട് സംസാരിക്കുന്നതായി ബിജു രമേശ് പറഞ്ഞ ഭാഗമാണു വ്യാജമാണെന്നു കല്ലാട്ട് പറഞ്ഞത്. ഇത്തരമൊരു യോഗം നടന്നതായി തനിക്ക് അറിയില്ല. താന്‍ ഇത്തരമൊരു യോഗത്തില്‍ പങ്കെടുത്തിട്ടില്ല. യോഗത്തില്‍ വച്ചു ജോസ് കെ. മാണി എംപിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ജോണ്‍ കല്ലാട്ട് വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ മുമ്പാകെ മൊഴി നല്‍കി.

ബാര്‍ തുറക്കാനായി ധനമന്ത്രി കെ.എം. മാണിക്കു പണം നല്‍കാനായി ബാറുടമകളില്‍നിന്നു പണം പിരിച്ചതായി തനിക്ക് അറിയില്ല. പണം പിരിക്കാതെ എങ്ങനെ കൈമാറാന്‍ കഴിയും? ബാറുകള്‍ തുറക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ മന്ത്രി മാണിയെ പാലായിലെ വീട്ടില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സഹായം അഭ്യര്‍ഥിച്ചാണ് ഇവര്‍ മന്ത്രിയെ വീട്ടിലെത്തി കണ്ടത്. ഇക്കാര്യം നേതാക്കള്‍ തമ്മില്‍ സംസാരിച്ചിരുന്നതായും ജോണ്‍ കല്ലാട്ട് വിജിലന്‍സിനെ അറിയിച്ചു.


മൊഴി നല്‍കിയശേഷം പുറത്തിറങ്ങിയ ജോണ്‍ കല്ലാട്ട്, ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നു മാധ്യമങ്ങളോടു പറഞ്ഞു. ജോസ് കെ. മാണിയെ താന്‍ വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്െടന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണു ജോണ്‍ കല്ലാട്ട് വിജിലന്‍സ് എസ്പി മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയത്. വൈകുന്നേരം ആറുവരെ മൊഴി എടുക്കല്‍ നീണ്ടു. ശബ്ദസാമ്യ പരിശോധനയുടെ ഭാഗമായി ജോണിന്റെ മൊഴി വിജിലന്‍സ് റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. വീഡിയോ റിക്കാര്‍ഡിംഗും നടത്തിയതായാണു സൂചന.

മൊഴി നല്‍കാന്‍ എത്തണമെന്നു നിര്‍ദേശിച്ചു പത്തു ബാറുടമകള്‍ക്കു വിജിലന്‍സ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. സമയം ലഭിക്കുന്നതിന് അനുസരിച്ചു ബാറുടമകള്‍ മൊഴി നല്‍കാന്‍ എത്താമെന്നാണു വിജിലന്‍സിനെ അറിയിച്ചിട്ടുള്ളത്. ഇന്നു വിദേശത്തേയ്ക്കു പോകാനുള്ളതിരിക്കുന്നതിനാലാണു ജോണ്‍ കല്ലാട്ട് ഇന്നലെ മൊഴി നല്‍കാനെത്തിയത്. മൊഴി നല്‍കാന്‍ ഇന്നും ചില ബാറുടമകള്‍ എത്തുമെന്നാണു വിജിലന്‍സിനെ അറിയിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.