റെയില്‍വേ ആദായകരമല്ലാത്ത 175 സ്റോപ്പുകള്‍ നിര്‍ത്തലാക്കും
Monday, January 26, 2015 12:40 AM IST
പി. ജയകൃഷ്ണന്‍

കണ്ണൂര്‍: ചെലവുചുരുക്കലിന്റെ ഭാഗമായി ആദായകരമല്ലാത്ത 175 സ്റോപ്പുകള്‍ റെയില്‍വേ നിര്‍ത്തലാക്കും. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ പരിധിയില്‍ ഓടുന്ന വിവിധ ട്രെയിനുകളുടെ സ്റോപ്പുകള്‍ ഒഴിവാക്കാനാണ് ആലോചന. ഇതിനായുള്ള അവസാന സര്‍വേ നാലുമാസം മുമ്പു നടത്തിയിരുന്നു.

ഇതിനകം മൂന്നു സര്‍വേകള്‍ നടത്തിയതായി റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഓരോ ട്രെയിനിനും സ്റോപ്പില്‍നിന്നു ലഭിക്കുന്ന മൂന്നു മാസത്തെ വരുമാനമാണു സര്‍വേയില്‍ പ്രധാനമായും ശേഖരിച്ചത്.

ശരാശരി യാത്രക്കാരുടെ എണ്ണവും ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റോപ്പുകള്‍ നിര്‍ത്തലാക്കാനാണ് ആലോചന. ഇതിനായി പ്രത്യേക പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മുറയ്ക്കു സ്റോപ്പുകള്‍ നിര്‍ത്തലാക്കും.

നിര്‍ത്തലാക്കുന്നവയില്‍ കൂടുതലും കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് എംപിമാരുടെ ശിപാര്‍ശയില്‍ അനുവദിച്ച സ്റോപ്പുകളാണ്. ഇവ ആദ്യം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു മൂന്നു മാസത്തേക്കു ദീര്‍ഘിപ്പിച്ചിരുന്നു. വെസ്റ് കോസ്റ് എക്സ്പ്രസ്, ജനശതാബ്ദി, ഏറനാട് എക്സ്പ്രസ്, എഗ്മോര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്കായിരുന്നു കൂടുതല്‍ സ്റോപ്പുകള്‍ അനുവദിച്ചിരുന്നത.്


ചെലവുചുരുക്കലിന്റെ പേരില്‍ സോണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികള്‍ ഇതിനകം ഇല്ലാതായിട്ടുണ്ട്. രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതോടെയാണു കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. റെയില്‍വേയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും നിര്‍ദേശങ്ങള്‍ റെയില്‍വേ ബോര്‍ഡിനു മുന്നില്‍ കൊണ്ടുവരാനുമാണു ജില്ലാതലം മുതല്‍ ദേശീയതലം വരെ കൂടിയാലോചനാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.