യുവാക്കള്‍ സമൂഹത്തിനുവേണ്ടി സ്വപ്നം കാണണം: ബിഷപ് മാര്‍ പുത്തൂര്‍
യുവാക്കള്‍ സമൂഹത്തിനുവേണ്ടി സ്വപ്നം കാണണം: ബിഷപ് മാര്‍ പുത്തൂര്‍
Sunday, December 28, 2014 11:57 PM IST
കൊച്ചി: മറ്റുള്ളവര്‍ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി, ലോകത്തിനുവേണ്ടി സ്വപ്നം കാണുന്നവരാകണം യുവാക്കളെന്ന് മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ സംഘടിപ്പിച്ച വിശ്വാസപരിശീലന പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടു വര്‍ഷത്തെ വിശ്വാസപരിശീലനത്തിലൂടെ കുട്ടികള്‍ നേടിയ ബോധ്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിച്ചു ക്രിസ്തീയ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുകയാണ് ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ഈശോയുടെ സന്തോഷം മറ്റുള്ളവരിലേക്കു പകരാന്‍ നമുക്കാവണം. ഈശോയെക്കുറിച്ചുള്ള അറിവ് അനുഭവത്തിലേക്കു മാറുകയും സ്നേഹത്തിലേക്കു വളരുകയും ചെയ്യണം. യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ ഡോണ്‍ ബോസ്കോയെപ്പോലെ ലോകത്തിനുവേണ്ടി സ്വപ്നം കാണുന്നവരായിരിക്കണം യുവാക്കള്‍. ലോകമെങ്ങും പ്രേഷിതരാവാനുള്ള വിളി സ്വീകരിച്ചവരാണു ക്രൈസ്തവര്‍. ക്രൈസ്തവരുടെ ദൌത്യം നിറവേറ്റാനുള്ള പരിശീലനമാകണം വിശ്വാസപരിശീലനത്തിലൂടെ ലക്ഷ്യംവയ്ക്കേണ്ടത്.


സ്നേഹം കൊണ്ടും മാതൃകകൊണ്ടും നന്മയുടെ നാളങ്ങള്‍ പകരാന്‍ യുവപ്രതിഭകള്‍ക്കു കഴിയണമെന്നും മാര്‍ പുത്തൂര്‍ പറഞ്ഞു.സഭാതലത്തില്‍ 36,000 കുട്ടികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 52 പേരാണ് പ്രതിഭാസംഗമത്തില്‍ പങ്കെടുക്കുന്നത്.

വിശ്വാസപരിശീലനരംഗത്ത് അതിരൂപതാ-രൂപതാ തലങ്ങളില്‍ മികവു പുലര്‍ത്തുന്ന 12-ാം ക്ളാസ് വിദ്യാര്‍ഥികളുടെ നാലാമത് പ്രതിഭാസംഗമമാണിത്.

ഫാ. ഡായി കുന്നത്ത്, ജസ്റീസ് കുര്യന്‍ ജോസഫ്, ഡോ. റൂബിള്‍ രാജ്, ലിയോ തദേവൂസ്, ബേബി ജോണ്‍ കലയന്താനി, ജിബി വര്‍ഗീസ്, നേവി ജോര്‍ജ്, ജിലുമോള്‍ എന്നിവരാണ് ത്രിദിന സംഗമത്തില്‍ വിവിധ സെഷനുകള്‍ നയിക്കുന്നത്. സീറോ മലബാര്‍ സിനഡല്‍ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് ദാനവേലില്‍ സ്വാഗതം ആശംസിച്ചു. ഫാ.ജോബി, സിസ്റര്‍ ലിസ്നി, ജോണ്‍ പോള്‍ ആന്റണി എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.