ചോരക്കുഞ്ഞിനെ പുഴയിലെറിഞ്ഞു; മുത്തശ്ശിയും യുവാവും അറസ്റില്‍
Sunday, December 28, 2014 11:52 PM IST
മഞ്ചേശ്വരം: അവിവാഹിതയായ മകള്‍ക്കു പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിലെറിഞ്ഞ സംഭവത്തില്‍ മുത്തശ്ശിയും യുവാവും അറസ്റില്‍. ചോരക്കുഞ്ഞിനെ പുഴയിലെറിഞ്ഞ മുത്തശ്ശി തളങ്കര സ്വദേശിനി സീത(40), 16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പൈവളിഗെ സ്വദേശി സുരേഷ്(23) എന്നിവരെയാണു മഞ്ചേശ്വരം പോലീസ് അറസ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 12ഓടെ ഉപ്പളയിലാണു സംഭവം. അഞ്ചുദിവസം മുമ്പ് പതിനാറുകാരിയായ മകള്‍ക്കു പിറന്ന ആണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി സീത പത്വാടി പുഴയില്‍ ഉപേക്ഷിച്ചെന്നാണു കേസ്.

മടങ്ങുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ സംശയം തോന്നി ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി കാര്യമന്വേഷിച്ചു. ഇതോടെയാണു മൃതദേഹം പുഴയില്‍ തള്ളിയ വിവരം അറിഞ്ഞത്.


വിവരമറിയിച്ചതനുസരിച്ചു പോലീസെത്തി സീതയെ കസ്റഡിയിലെടുക്കുകയായിരുന്നു. കൌമാരക്കാരിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നു സീത പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കുമ്പള സഹകരണ ആശുപത്രിയിലാണു പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയത്. സീതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെ പോലീസ് അറസ്റ് ചെയ്യുകയായിരുന്നു.

അഗ്നിശമനസേനയെത്തി പുഴയില്‍നിന്നു കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.