കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സിന്റെ പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സിന്റെ പിടിയില്‍
Tuesday, December 23, 2014 1:07 AM IST
പൂഞ്ഞാര്‍: കരാറുകാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് സംഘം അറസ്റ് ചെയ്തു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് സെക്രട്ടറി ഈരാറ്റുപേട്ട തടവനാല്‍ ടി.എം. ആരിഫ് ഖാനെയാണ് കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ് ചെയ്തത്.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആംഗന്‍വാടികളില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ നല്‍കിയ എരുമേലി സ്വദേശിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റിലായത്. കരാര്‍ ലഭിക്കാത്ത ഇയാള്‍ നിരതദ്രവ്യം കെട്ടിവച്ച 16050 രൂപ തിരികെ ലഭിക്കുന്നതിനായി 2000 രൂപ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. പണം തിരികെ ലഭിക്കുന്നതിനായി സെക്രട്ടറിയെ സമീപിക്കുമ്പോഴെല്ലാം കൈക്കൂലി ആവശ്യപ്പട്ടതിനെത്തുടര്‍ന്നു കരാറുകാരന്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഈരാറ്റുപേട്ട വില്ലേജ് ഓഫീസിനു സമീപത്തുവച്ച് കൈമാറുമ്പോഴാണ് സെക്രട്ടറിയെ അറസ്റ് ചെയ്തത്.


വിജിലന്‍സ് സിഐമാരായ ഗിരീഷ് പി. സാരഥി, ഡി. സുധാകരന്‍, എസ്. പ്രമോദ്, ഗസറ്റഡ് ഓഫീസര്‍മാരായ അരുണ്‍, ജിബോയി, എസ്ഐമാരായ തോമസ്കുട്ടി, സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ആരിഫ് ഖാനെ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.