റബര്‍: 130 രൂപ ഉറപ്പാക്കി ഉത്തരവ്
റബര്‍: 130 രൂപ ഉറപ്പാക്കി ഉത്തരവ്
Tuesday, December 23, 2014 12:16 AM IST
തിരുവനന്തപുരം: ടയര്‍ കമ്പനികള്‍ സംസ്ഥാനത്തെ കര്‍ഷകരില്‍നിന്നു വാങ്ങുന്ന റബറിനു കിലോയ്ക്ക് കുറഞ്ഞത് 130 രൂപ ഉറപ്പാക്കുന്ന വ്യവസ്ഥയോടെ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. റബറിന്റെ അഞ്ചു ശതമാനം വാങ്ങല്‍നികുതി പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടും ഉത്തരവിറക്കിയിട്ടുണ്ട്.

റബര്‍ ബോര്‍ഡ് ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര വിലയില്‍നിന്ന് 25 ശതമാനം ഉയര്‍ന്ന വിലയ്ക്ക് റബര്‍ വാങ്ങാനായിരുന്നു ടയര്‍ കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നത്. എന്നാല്‍, ഇങ്ങനെ കണക്കുകൂട്ടുന്ന വില 130 രൂപയില്‍ കുറവാണെങ്കില്‍ 130 രൂപയ്ക്ക് കമ്പനികള്‍ റബര്‍ വാങ്ങണമെന്നും വ്യത്യാസം വരുന്ന തുക സര്‍ക്കാര്‍ നല്‍കുമെന്നുമാണ് ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതിനായി വാണിജ്യനികുതി വകുപ്പിനെ ചുമതലപ്പെടുത്തി. റിട്ടേണ്‍ ഫയല്‍ ചെയ്ത് 15 ദിവസത്തിനകം തുക മടക്കി നല്‍കും.

അഞ്ചു ശതമാനം വാങ്ങല്‍നികുതി, വാറ്റ് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കിഴിവ് ചെയ്തു കൊടുക്കാമെന്നായിരുന്നു മുന്‍ധാരണ. എന്നാല്‍ ഇതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്നു കണ്െടത്തിയതിനെത്തുടര്‍ന്ന് വാങ്ങല്‍നികുതി പൂര്‍ണമായി ഒഴിവാക്കി കൊടുക്കാന്‍ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഉത്തരവിന് ഈ മാസം 20 മുതല്‍ പ്രാബല്യമുണ്ടാകും. മാര്‍ച്ച് 31 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.


റബറിന്മേല്‍ നിലവിലുളള അഞ്ചു ശതമാനം വാങ്ങല്‍ നികുതി (വാറ്റ്) മാര്‍ച്ച് 31 വരെ പൂര്‍ണമായും ഒഴിവാക്കി നികുതി വകുപ്പ് ഉത്തരവിറക്കിയതോടെ സ്വാഭാവിക റബറിന് കിലോയ്ക്ക് കുറഞ്ഞത് 130 രൂപ ഉറപ്പു വരുത്താനാവുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. വാറ്റില്‍ രണ്ടര ശതമാനം ഒഴിവാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടര ശതമാനം റീ-

ഇംബേഴ്സ് ചെയ്യാനും. അതു പ്രായോഗികമല്ല എന്നു കണ്ടതിനെ തുടര്‍ന്നാണു വാറ്റ് പൂര്‍ണമായും ഒഴിവാക്കിയത്. ഇതുമൂലം പ്രതിമാസം കുറഞ്ഞത് 17 കോടി രൂപയുടെ നികുതിനഷ്ടം ഉണ്ടാകും.

ആര്‍എസ്എസ് ഫോര്‍ നിലവാരമുള്ള റബറിനു ദൈനംദിന റഫറന്‍സ് റേറ്റിനെ അടിസ്ഥാനമാക്കി 130 രൂപയ്ക്ക് വാങ്ങുമ്പോഴുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ തുകയും ടയര്‍ ഉല്പ്പാദകര്‍ക്കും അവസാന ഡീലര്‍മാര്‍ക്കും വില സ്ഥിരതാ ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്െടന്നു ധനമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.